പാലപ്പിള്ളി: കാട്ടാന വീണ്ടും തൊഴിലാളിയെ ഓടിച്ചു. പ്രസാദ് എന്ന തൊഴിലാളിക്ക് വീണ് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. ടാപ്പിംഗിനായി പ്രസാദ് തോട്ടത്തിലൂടെ വരുന്പോൾ കാട്ടാനക്കൂട്ടത്തിന് മുൻപിൽ പെടുകയായിരുന്നു. ഓടുന്നതിനിടെ വീണ് ആണ് പ്രസാദിന് പരിക്കേറ്റത്. വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തോട്ടത്തിലെ 89 ഫീൽഡിൽ ഇറങ്ങിയ 15 ഓളം കാട്ടാനകളെ തുരുത്താൻ വനം വകുപ്പ് ശ്രമം തുടരുകയാണ്. ഇതിനിടെ പിള്ളതോടിനു സമീപം റോഡിൽ ഒറ്റയാനും ഭീതി വിതച്ചു.
പിള്ളത്തോടിന് സമീപത്തെ ആനത്താരയിലൂടെയാണ് ആനകൾ തോട്ടത്തിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആനക്കൂട്ടത്തിന്റെ മുൻപിൽപ്പെട്ട് ബൈക്ക് മറിഞ്ഞ് തൊഴിലാളികളായ ദന്പതികൾക്ക് പരിക്കേറ്റതും ആനത്താരിക്ക് സമീപമാണ്. മാസങ്ങൾക്ക് മുൻപ് ടാപ്പിംഗിനായി എത്തിയ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കാടിറങ്ങുന്ന ആനക്കൂട്ടം പകൽ സമയത്തും റോഡ് മുറിച്ചുകടക്കുന്നത് വാഹനയാത്രക്കാർക്കും ആശങ്കക്കിടയാക്കുന്നുണ്ട്. രാവിലെ മുതൽ തോട്ടങ്ങളിൽ ചിന്നംവിളിച്ച് നടക്കുന്ന ആനക്കൂട്ടത്തെ കാടുകയറ്റാൻ വനപാലകരും തൊഴിലാളികളും ശ്രമിക്കുന്നുണ്ടെങ്കിലും യാതൊരു ഫലവും ഇതുവരെയുണ്ടായിട്ടില്ല. ആനകൾ സ്ഥിരമായി പോകുന്ന പാതയോരത്ത് മുൻകരുതൽ ബോർഡുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ജീവൻ പണയപ്പെടുത്തി ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടാന ഓടിച്ചു; തോട്ടം തൊഴിലാളിക്കു വീണു പരിക്ക്
01:05 AM Mar 24, 2023 | Deepika.com