മുരിയാട്: കൊയ്തെടുത്ത നെ ന്മണികളിൽ ഈർപ്പം കൂടുതലെന്നുകാട്ടി മില്ലുടമകൾ നെല്ല് ഏറ്റെടുക്കാതെ കർഷകരെ ദുരിതത്തിലാക്കുന്നതായി ആക്ഷേ പം. കഴിഞ്ഞ ദിവസങ്ങളിൽ മുരിയാട് കോൾമേഖലയിലെ പാടശേഖരങ്ങളിൽ കൊടുംചൂടിൽ കൊയ്തെടുത്ത പുഞ്ചനെല്ലാണ് ഈർപ്പമുണ്ടെന്ന കാരണത്താൽ കർഷകർ വീണ്ടും ഉണക്കുന്നത്.
നെല്ല് സംഭരിക്കാനെത്തുന്ന ഉദ്യോഗസ്ഥർ മെഷീൻ ഉപയോഗിച്ചാണ് ഈർപ്പം പരിശോധിക്കുന്നത്. പരിശോധനയിൽ വ്യത്യാസം കാണിക്കുന്നതിനാലാണു കൊയ്തെടുത്ത നെല്ല് വീണ്ടും ഉണക്കേണ്ടിവരുന്നതെന്ന് കർഷകർ പറഞ്ഞു. ഇതു കർഷകർക്ക് വലിയ സാന്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും അവർ ആരോപിച്ചു.
നെല്ല് പാടത്തുനിന്നും സൗകര്യമുള്ള സ്ഥലത്തേക്കു മാറ്റുന്നതിനും അത് ഉണക്കുന്നതിന് കൂലിക്കാരെ നിർത്തുന്നതിനുമെല്ലാം കർഷകർക്കു ചെലവ് വരും. ഉദ്യോഗസ്ഥർ പരിശോധിക്കുന്പോൾ അളവിൽ വ്യത്യാസം കണ്ടാൽ കിഴിവ് ചോദിക്കും. അങ്ങനെ നൽകാതിരിക്കാനാണ് നെല്ല് വീണ്ടും വെയിലത്തിട്ട് ഉണക്കുന്നതെന്ന് തൊമ്മാന കോൾ കർഷക പാടശേഖരസമിതി പ്രസിഡന്റ് കെ.കെ. രാകേഷ് പറഞ്ഞു.
ഉണക്കിയെടുത്താൽ കൃത്യമായ അളവിൽ നെല്ല് സപ്ലൈകോയ്ക്ക് കൈമാറാനാകുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. അതേസമയം നെല്ല് ശരിയായി ഉണക്കിനൽകാമെന്ന് പാടശേഖരസമിതി അറിയിക്കുകയായിരുന്നെന്ന് സപ്ലൈകോ ഉദ്യോഗസ്ഥരും പറയുന്നു. ഇക്കാര്യത്തിൽ മറ്റ് തർക്കങ്ങളില്ലെന്നും അവർ അറിയിച്ചു. മുരിയാട് കർഷകസമരത്തിലെ ഒത്തുതീർപ്പിൽ സർക്കാർ നൽകിയ ഉറപ്പിന്റെ ലംഘനമാണിതെന്നു സമരത്തിന് നേതൃത്വം നൽകിയ കർഷകമുന്നേറ്റം നേതാവ് വർഗീസ് തൊടുപറന്പിൽ പറഞ്ഞു.
പുഞ്ചക്കൊയ് ത്തിലെ നെല്ല് ഈർപ്പമില്ലാത്തതിനാൽ പാടവരന്പിൽനിന്ന് നേരിട്ട് സംഭരിക്കാമെന്ന് അന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കർഷകമുന്നേറ്റം കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും വർഗീസ് തൊടുപറന്പിൽ പറഞ്ഞു.
ഈർപ്പമെന്ന് മില്ലുടമകൾ; പുഞ്ചനെല്ല് വീണ്ടും ഉണക്കി കർഷകർ
01:03 AM Mar 24, 2023 | Deepika.com