കേച്ചേരി: തൃശൂർ- കുറ്റിപ്പുറം റൂട്ടിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി സെന്റർ വികസനത്തിന് നടപടികൾ തുടങ്ങി. സർവേയ്ക്കുള്ള അടയാളപ്പെടുത്തലാണ് ആരംഭിച്ചത്. മണലൂർ നിയോജക മണ്ഡലം എംഎൽഎ മുരളി പെരുനെല്ലിയുടേയും ചൂണ്ടൽ പഞ്ചായത്തിന്റേയും ശ്രമങ്ങളാണു വികസനത്തിനു തുണയായത്.
കേച്ചേരി സെന്റർ വികസനത്തിന്റെ ഭാഗമായി തൃശൂർ കുന്നംകുളം റോഡിൽ ചൂണ്ടൽ പഞ്ചായത്ത് ഓഫീസ് മുതൽ കേച്ചേരി ബസ് സ്റ്റാൻഡ്വരെയും വടക്കാഞ്ചേരി റോഡിൽ കേച്ചേരി സർവീസ് സഹകരണ ബാങ്ക് മുതൽ കേച്ചേരി സെന്റർവരെയും ആളൂർ മറ്റം റോഡിൽ കേച്ചേരി ഗവ: എൽപി സ്കൂൾ മുതൽ കേച്ചേരി സെന്റർവരെയും പന്നിത്തടം റോഡിൽ മന്പ ഉൽ ഹുദ ഇസ്ലാമിക് അക്കാദമി മുതൽ കേച്ചേരി സെന്റർവരെയും 24 മീറ്റർ വീതിയിൽ ചാനലൈസ് ഐലന്റ് മോഡൽ റോഡാണു രൂപകല്പന ചെയ്തിട്ടുള്ളത്.
ഈ മാസം അവസാനം ഡിപിആർ പ്രൊജക്റ്റ് ഡയറക്ടർക്ക് സമർപ്പിക്കും. മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുളള അഞ്ചു കിലോമീറ്റർ റോഡിന്റെ നിർമാണം ഉടൻ കിഫ്ബി ഏറ്റെടുക്കുമെന്നും 22 മീറ്റർ അളവിൽ സ്ഥാപിച്ചിട്ടുളള കല്ലുകൾ നീക്കം ചെയ്തവ പുന:സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. കേച്ചേരി സെന്ററിലെ സർവേ അടയാളപ്പെടുത്തലിൽ ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോസ്, കെആർഎഫ്ഇ അസിസ്റ്റന്റ് എൻജിനീയർ മൈഥിലി, പ്രൊജക്റ്റ് എൻജിനീയർ ജിനു ഉണ്ണികൃഷ്ണൻ, സൈറ്റ് എൻജിനീയർ മിക്കു വർഗീസ്, സി.ടു. ഇൻഫ്രാ സ്ട്രക്ചർ ഉദ്യോഗസ്ഥരായ സി.ബി. ജ്യോതിഷ്, കെ.എസ്. ഷൈബു, പഞ്ചായത്തംഗം വി.പി. ലീല എന്നിവർ പങ്കെടുത്തു
കേച്ചേരി സെന്റർ വികസനം: സർവേ നടപടി തുടങ്ങി
12:35 AM Mar 23, 2023 | Deepika.com