വടക്കാഞ്ചേരി: മുണ്ടത്തിക്കോട് പുലിക്കുന്നത്തു പുലി ഭീതി ഉയർന്ന സാഹചര്യത്തിൽ വനം വകുപ്പ് സ്ഥാപിച്ച നാലു കാമറകളിൽ പതിഞ്ഞതു കുറുക്കനും പന്നിക്കൂട്ടങ്ങളും മാത്രം. അയ്യങ്കേരി അലക്സിന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം പുലിയെ കണ്ടത്. നായയുടെ കുരകേട്ട് പുറത്തിറങ്ങിയപ്പോഴാണു കൂടിനു സമീപം പുലിയെ കണ്ടതെന്നു വീട്ടുകാർ പറഞ്ഞു. ഉടൻ നഗരസഭാ കൗണ്‍സിലർ കെ. അജിത് കുമാറിനെ വിവരമറിയിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പഴവൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, മെഡിക്കൽ കോളജ് പോലീസ് എന്നിവർ പരിശോധന നടത്തി. ലക്ഷണങ്ങൾ പ്രകാരം മേഖലയിൽ അതീവജാഗ്രത പ്രഖ്യാപിച്ചു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു നടപടികൾ അതിവേഗം പൂർത്തിയാക്കി.
പുലിയെ കണ്ടെന്നു പറയുന്ന അലക്സിന്റെ വസതി, പ്രദേശത്തെ ക്വാറി, എന്നിവിടങ്ങളിലടക്കമാണു നാലു കാമറകൾ സ്ഥാപിച്ചത്. മറ്റിടങ്ങളിലേക്കു മാറ്റി സ്ഥാപിച്ചും പരിശോധന തുടരുന്നു. പുലി ഈഭാഗത്തില്ലെന്ന നിഗമനത്തിലാണ് അധികൃതർ.
കാമറകളിൽ കുറുക്കനും പന്നിക്കൂട്ടങ്ങളും മാത്രം
12:35 AM Mar 23, 2023 | Deepika.com