ചാലക്കുടി: ജിവിഎച്ച്എസ്എസിൽ സർക്കാർ പ്രഖ്യാപിച്ച സ്റ്റേഡിയ നിർമാണം അട്ടിമറിച്ചതായി സ്കൂൾ പിടിഎ ഭാരവാഹികൾ ആരോപിച്ചു.
2021-22 സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപ സ്റ്റേഡിയം നിർമിക്കാൻ അനുവദിച്ചിരുന്നു. നിലവിലുള്ള സ്കൂൾ കോന്പൗണ്ടിനോടനുബന്ധിച്ചാണ് സ്റ്റേഡിയം പവലിയൻ, ചുറ്റുമതിൽ പ്രവേശന കവാടം എന്നിവ നിർമിക്കാൻ തീരുമാനിച്ചത്. എന്നാൽ പദ്ധതി നിർവഹണത്തിന് ഏല്പിച്ച കായികവകുപ്പിനു കീഴിലുള്ള സ്പോട്സ് ഫൗണ്ടേഷൻ പദ്ധതി ഏറ്റെടുത്തശേഷം പദ്ധതിയിൽ മാറ്റം വരുത്തിയതായി പിടിഎ ഭാരവാഹികൾ ആരോപിച്ചു. സ്റ്റേഡിയ നിർമാണം പുതിയ മൈതാനത്തേക്ക് മാറ്റുകയും സിന്തറ്റിക്ക് ഫുട്ബോൾ കോർട്ട് ഡിസൈൻ ചെയ്തിരിക്കുകയുമാണ്.
സിന്തറ്റിക്ക് ഫുട്ബോൾ കോർട്ടിൽ ഫുട്ബോൾ പരിശീലനം മാത്രമെ നടത്താൻ കഴിയുകയുള്ളു. മറ്റു കായിക പരിശീലനങ്ങൾ ഒന്നും നടത്താൻ കഴിയില്ല. ചാലക്കുടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ആശ്രയിക്കുന്നത് ഈ മൈതാനമാണ്. എന്നാൽ മറ്റു സ്ഥാപനങ്ങൾക്ക് ഇവിടം ഉപയോഗിക്കണമെങ്കിൽ വാടക നൽകണം. സ്പോർട്സ് ഫൗണ്ടേഷന് എപ്പോൾ വേണമെങ്കിലും ടൂർണമെന്റുകൾ നടത്താൻ അനുമതി ആവശ്യമില്ല.
ഇവിടെനിന്നും ലഭിക്കുന്ന വാടക മൈതാനത്തിന്റെ പരിപാലനത്തിനുളളതാണ്. സ്കൂൾ അധികാരികളുമായി യാതൊരു ചർച്ചയും കൂടിയാലോചനകളും നടത്തിയിട്ടില്ല.
എന്നാൽ അനുമതിക്കുവേണ്ടി സ്കൂൾ അധികാരികൾ ബന്ധപ്പെട്ട രഖകളിൽ ഒപ്പുവക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണെന്ന് പിടിഎ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പദ്ധതിയിൽ മാറ്റം വരുത്തിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപെട്ട് വിദ്യാഭ്യാസ മന്ത്രിക്കും കായികമന്ത്രിക്കും നിവേദനം നൽകിയതായി അവർ പറഞ്ഞു. പിടിഎ പ്രസിഡന്റ് എൻ.എൽ. ജസ്റ്റിൻ, വൈസ് പ്രസിഡന്റ് കെ.ഒ. ജോർജ്, പി.വി. സന്തോഷ്, കെ.എ. മുരളിധരൻ എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.
സ്കൂള് സ്റ്റേഡിയം നിർമാണം അട്ടിമറിച്ചതായി ആരോപണം
12:33 AM Mar 23, 2023 | Deepika.com