സ്വന്തംലേഖകൻ
തൃശൂർ: അപകടത്തിൽ പെട്ട് റോഡിൽ കിടന്ന് ആളുകൾ പിടഞ്ഞു മരിക്കുന്നതോർക്കുന്പോൾ ഈ കൂട്ടുകാർക്ക് എങ്ങനെ അടങ്ങിയിരിക്കാനാകും. ഗുജറാത്തിൽ നിന്നുകൊണ്ടുവന്ന ആംബുലൻസിനു സാങ്കേതികത്വം പറഞ്ഞ് അനുമതി നൽകാതെ മടക്കി അയക്കേണ്ട ഗതികേടായതോടെ പുത്തൂരിലെ കൂട്ടുകാർ മറ്റൊരു ആംബുലൻസെത്തിച്ചാണ് അതിനു മറുപടി നൽകുന്നത്.
പുത്തൂർ ഗവ. സ്കൂളിലെ 1995 ബാച്ചിലെ പത്താംക്ലാസുകാരുടെ ഹോപ്പ് ഓഫ് ലൈറ്റ് അസോസിയേഷൻ എന്ന സംഘടനയാണു പൂത്തൂരിലെ ഗ്രാമവാസികൾക്കായി ഗുജറാത്തിൽ നിന്ന് ആംബുലൻസ് കൊണ്ടുവന്നത്. അഞ്ചു ലക്ഷത്തോളം മുടക്കി ഇവിടെ എത്തിച്ചപ്പോഴാണ് ആർടിഒ പറഞ്ഞത് ഇതിവിടെ സർവീസ് നടത്താനാകില്ലെന്ന്. മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടിട്ടും അനുമതി കിട്ടാതായതോടെ ഇന്നലെ ആംബുലൻസ് ഗുജറാത്തിലേക്കുതന്നെ മടക്കി അയച്ചു. പക്ഷേ, ആശിച്ച് കൊണ്ടുവന്ന ആംബുലൻസ് മടങ്ങുന്പോൾ പകരമായി മറ്റൊരു ആംബുലൻസ് എത്തിച്ചാണ് കൂട്ടുകാർ ഇതിന് മധുരപ്രതികാരം ചെയ്തത്. നഷ്ടം കണക്കാക്കാതെ വീണ്ടും പണം മുടക്കിയാണു കേരളത്തിൽ നിന്നുതന്നെയുള്ള ആംബുലൻസ് എത്തിച്ചത്. ഇന്നലെ തന്നെ പുത്തൂർ പഞ്ചായത്തിൽ സൗജന്യ ആംബുലൻസിന്റെ സർവീസ് ആരംഭിച്ചു.
1995 ബാച്ചിലെ 18 സുഹൃത്തുക്കൾ ചേർന്നാണ് "ഹോപ്പ് ഓഫ് ലൈറ്റ്’ അസോസിയേഷൻ എന്ന കൂട്ടായ്മയുണ്ടാക്കിയത്. ഗുജറാത്തിലെ കന്പനിയിൽ ജോലി ചെയ്യുന്ന സുധീഷ് മുൻകൈയെടുത്ത് അവിടെ നിന്ന് ആംബുലൻസ് വാങ്ങി തൃശൂരിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരി 14ന് ആംബുലൻസ് ഉദ്ഘാടനവും നടത്തിയതാണ്. അപ്പോഴാണ് തടസവാദങ്ങളുമായി മോട്ടോർ വാഹന വകുപ്പ് ഉടക്കിട്ടത്. രണ്ടു മാസത്തിലധികം വെട്ടുകാട് വഴിയോരത്ത് നാട്ടുകാരുടെ സഹായിയാകാൻ കൊതിച്ചുകിടന്നിരുന്ന ആംബുലൻസ് തിരിച്ചുപോകുന്പോൾ ഏറെ നഷ്ടവും സങ്കടവുമുണ്ടെങ്കിലും മറ്റൊരു ആംബുലൻസെത്തിച്ച് സർവീസ് ആരംഭിക്കാൻ കഴിഞ്ഞുവെന്നതു കൂട്ടായ്മയ്ക്കു സന്തോഷം പകരുന്നു.
പുത്തൂരുകാർക്ക് മറ്റൊരു ആംബുലൻസെത്തിച്ച് കൂട്ടുകാർ
12:32 AM Mar 23, 2023 | Deepika.com