തൃശൂർ: സ്വകാര്യ ആശുപത്രിയിലെ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിൽ തീപിടിത്തം. കുഞ്ഞുങ്ങളും ഗർഭിണികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒളരിയിൽ പ്രവർത്തിക്കുന്ന മദർ ആശുപത്രിയിലാണ് ഇന്നലെ ഉച്ചയോ ടെ തീപിടിത്തമുണ്ടായത്. അപകട സമയത്ത് ഐസിയുവിൽ ഏഴു കുട്ടികളും രണ്ടു ഗർഭിണികളുമാണ് ഉണ്ടായിരുന്നത്.
മൂന്നു ഫയർഫോഴ്സ് യൂണിറ്റെത്തിയാണു തീ അണച്ചത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. ഐസിയുവിലുണ്ടായ ഷോർട്ട് സർക്യൂട്ടാണു തീ പിടിത്തത്തിനു കാരണമായതെന്നു പറയുന്നു. ഐസിയുവിന്റെ ഗ്ലാസ് പൊട്ടി. തീ കെട്ടിടത്തിന്റെ പുറത്തേയ്ക്കു തള്ളിയപ്പോഴാണു ജനങ്ങൾ വിവരം അറിയുന്നത്. ഓടിക്കൂടിയ ജീവനക്കാർ ഉടൻ ഐസിയുവിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടു ത്തി സുരക്ഷിത ഇടത്തിലേക്കുമാറ്റി.
തീയും കനത്ത പുകയും രക്ഷാപ്രവർത്തനങ്ങൾക്കു തടസമായി. ഐസിയുവിലെ ചില്ലുകൾ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തക്കസമയത്ത് ഇടപെടൽ ഉണ്ടായതിനാൽ യാതൊരുവിധ അപകടങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായി
12:32 AM Mar 23, 2023 | Deepika.com