ഇരിങ്ങാലക്കുട: നഗരസഭയിലെ തളിയക്കോണം സ്റ്റേഡിയത്തിൽ ഒരുകോടി രൂപ ചെലവഴിച്ച് നടത്തുന്ന നവീകരണം 25ന് ആരംഭിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.
കായിക പ്രേമികളുടെ ദീർഘകാല ആവശ്യമാണ് സ്റ്റേഡിയം നവീകരണത്തിലൂടെ സർക്കാർ നിറവേറ്റുന്നതെന്നും മണ്ഡലത്തിന്റെ കായിക വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. തളിയക്കോണം സ്റ്റേഡിയത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി നഗരസഭ പുതിയ ധാരണാപത്രം സമർപ്പിച്ചിരുന്നു. തളിയക്കോണം സ്റ്റേഡിയം എന്ന പേരിനൊപ്പം ബാപ്പുജി എന്നുകൂടി ചേർക്കാൻ സ്പോർട്സ് ഫൗണ്ടേഷൻ അനുവദിച്ചതിനെ തുടർന്നാണ് നഗരസഭ പുതിയ ധാരണാ പത്രം സമർപ്പിച്ചത്.
നഗരസഭയിലെ വിശാലമായ മൈതാനമാണ് ബാപ്പുജി സ്റ്റേഡിയം. 2.6 ഏക്കറാണ് മൈതാനം. സ്റ്റേഡിയത്തിന്റെ പിറകിൽ 4.5 മീറ്റർ ഉയരത്തിലും അരികു സംരക്ഷണ ഭിത്തി നിർമാണം, സ്റ്റേഡിയത്തിലെ മണ്ണ് ഉപയോഗിച്ച് കളിക്കാൻ കഴിയുന്ന തരത്തിൽ മഡ് കോർട്ട് ഒരുക്കുക തുടങ്ങിയവയാണ് നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുക.
ഇതിനായി ജില്ലാ കായിക വിഭാഗം സർവേ നടത്തി പദ്ധതി തയാറാക്കിയിരുന്നു. നഗരസഭ ആദ്യം നൽകിയ ധാരണാപത്രം സ്പോർട്സ് കേരള ഫൗണ്ടേഷൻ നിരാകരിച്ചതാണ് നവീകരണ പ്രവർത്തനങ്ങൾ വൈകാൻ കാരണം.
തളിയക്കോണം സ്റ്റേഡിയം നവീകരണം 25ന് ആരംഭിക്കും
01:01 AM Mar 22, 2023 | Deepika.com