അന്തിക്കാട്: പടിഞ്ഞാറൻ മേഖലയിൽ ഒരു വർഷത്തോളമായി തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ ശവപ്പെട്ടിയിൽ കിടന്ന് പ്രതീകാത്മക സമരം നടത്തി. ശവപ്പെട്ടിയിൽ ആളെ കിടത്തി ചുമന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തിച്ച് റീത്ത് വച്ചായിരുന്നു പ്രതിഷേധം. കറുത്ത ബാഡ്ജ് ധരിച്ച് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഡെക്കോറ വർഗീസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.ജി. മോഹനൻ അധ്യക്ഷനായി.
കുടിവെള്ളത്തിനായി സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏഴാമത്തെ സമരമാണ് ഇത്. സമരം തുടങ്ങിയ ശേഷം പൈപ്പ് ലൈനിൽ അറ്റകുറ്റ പണികൾ നടത്തി ആഴചയിൽ രണ്ടുദിവസം വെള്ളം വിടുന്നുണ്ടെങ്കിലും പ്രഷർ കുറവായതിനാൽ ഭൂരിപക്ഷം വീടുകളിലും വെള്ളമെത്തുന്നില്ല എന്നാണ് ആരോപണം. ഇവരുടെ വിഷമത കണ്ടറിഞ്ഞ സ്വകാര്യ ട്രസ്റ്റ് കഴിഞ്ഞ പ്രാവശ്യം നടത്തിയ സമരത്തിന് ശേഷം പ്രദേശത്ത് ആഴ്ചയിൽ മൂന്ന് തവണ വെള്ളം ടാങ്കറിൽ എത്തിച്ചു നൽകുന്നുണ്ട്. വീട്ടാവശ്യത്തിന് ഉപയോഗിക്കാമെങ്കിലും കുടിവെള്ളത്തിനായി ഉപയോഗിക്കാൻ ഈ വെള്ളം പ്രയോജനപ്പെടുത്താനാകില്ലെന്ന് നാട്ടുകാർ പറയുന്നു.
പൈപ്പ് ലൈൻ വഴി സാധാരണ രീതിയിൽ എല്ലാവർക്കും വെള്ളമെത്തുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ നീക്കം. സമര സമിതി കണ്‍വീനർ ആർ.എസ്. കമറുദ്ദീൻ, കെ.പി. ചന്ദ്രൻ, കെ.ബി. രാജീവ്, കെ.എം. ബൈജു, ഷീജ മുകേഷ്, കൃഷ്ണവേണി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
അന്തിക്കാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ശവമഞ്ചത്തിൽ കിടന്ന് പ്രതിഷേധം
12:55 AM Mar 22, 2023 | Deepika.com