വടക്കാഞ്ചേരി: ഓട്ടുപാറയിലെ ഗവ. ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗം കെട്ടിടത്തിൽ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്ന മുറിയുടെ മുകൾ ഭാഗത്തുനിന്ന് കോണ്ക്രീറ്റ് അടർന്നു വീണു. കന്പികൾ തുരുന്പടുത്തു പുറത്തുകണ്ടുതുടങ്ങി. മുൻ മുഖ്യമന്ത്രി കെ. കരുണാ കരൻ 35 വർഷം മുൻപ് ഉദ്ഘാടനം ചെയ്തതാണ് ഈകെട്ടിടം. പഴക്കംവന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലും മുകൾ നി ലയിലുമായി നിരവധി രോഗികളെ കിടത്തി ചികിത്സിക്കുന്നുണ്ട്.
അത്യാഹിത വിഭാഗത്തിൽ വരുന്നതും പുറത്തുപോകുന്നതുമായ രോഗികളും കൂടെയുള്ളവരും കോണ്ക്രീറ്റ് തലയിലേക്ക് അടർന്നു വീഴുമോയെന്ന ഭയപ്പാടിലാണിപ്പോൾ. അത്യാഹിത വിഭാഗത്തിനു പുതിയ കെട്ടിടം നിർമിച്ചുകൊടുത്തുവെങ്കിലും പുതിയ കെട്ടിടത്തിന്റെ മുകളിൽ കൂടുതൽ നിലകൾ നിർമിക്കുന്നതിനാൽ അത്യാഹിത വിഭാഗം പഴയ കെട്ടിടത്തിലേക്കുതന്നെ മാറ്റുകയായിരുന്നു.
കോണ്ഗ്രസ് നേതാക്കൾ
ആശുപത്രി സന്ദർശിച്ചു
വടക്കാഞ്ചേരി: ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിലെ പരിശോധനാ മുറിയിൽ കോണ്ക്രീറ്റ് സ്ലാബ് അടർന്നുവീണതറിഞ്ഞ് കോണ്ഗ്രസ് നേതാക്കളും ജനപ്രധിനിധികളുമടങ്ങുന്ന സംഘം സംഭവസ്ഥലം സന്ദർശിച്ചു.
ആശുപത്രി ചുമതലയുള്ള ജില്ലാ പഞ്ചായത്തിന്റെ ഗുരുതരമായ അനാസ്ഥയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്കു കാരണമെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് നേതാക്കൾ ആശുപത്രി സുപ്രണ്ട് ബിന്ദു തോമസുമായി ചർച്ച നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി എൻ.ആർ. സതീശൻ, നഗരസഭ കൗണ്സിലർമാരായ എസ്.എ.എ. ആസാദ്, പി.എൻ. വൈശാഖ്, പി.ജി. ജയദീപ്, ജയൻ മംഗലം, അഡ്വ, സി. വിജയൻ, റോയ് ചിറ്റിലപ്പിള്ളി എന്നിവരാണ് ആശുപത്രി സന്ദർശിച്ചത്.
ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോണ്ക്രീറ്റ് അടർന്നുവീണു
12:55 AM Mar 22, 2023 | Deepika.com