പത്തനംതിട്ട: വെള്ളമൊഴുക്ക് സുഗമമാക്കുന്നതിലേക്ക് കർമപദ്ധതിയൊരുങ്ങുന്നു. ജില്ലയിലെ 15 പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലും നീർച്ചാലുകൾ കണ്ടെത്താനും നവീകരിച്ച് സംരക്ഷിക്കാനുമാണ് പദ്ധതി. ആദ്യഘട്ടമായി ജിയോഗ്രാഫിക് സർവേ നടന്നുവരികയാണ്.
റാന്നി, പഴവങ്ങാടി പഞ്ചായത്തുകളിലാണ് നിലവിൽ നീർച്ചാൽ സർവേ നടന്നുവരുന്നത്. മലയാലപ്പുഴ, മൈലപ്ര, പ്രമാടം, കോന്നി, അരുവാപ്പുലം പഞ്ചായത്തുകളിൽ ജിയോഗ്രാഫിക് മാപ്പിംഗ് പൂർത്തിയായി. ജിയോ മാപ്പിംഗിൽ കണ്ടെത്താനാകാത്ത ഭാഗങ്ങളിൽ നേരിട്ടെത്തി സർവേ നടത്തി നീർച്ചാലുകളുടെ ഗതിയും നീളവും വീതിയും കണ്ടെത്തും. മേയ് ആദ്യവാരത്തോടെ സർവേ പൂർത്തിയായാൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നീർച്ചാലുകൾ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. ഹരിതകേരളം മിഷനാണ് പദ്ധതിയുടെ ഏകോപനം നിർവഹിക്കുന്നത്.
മഴവെള്ളപ്പാച്ചിലിൽനിന്നു
നാടിനെ രക്ഷിക്കുക പ്രധാനം
മഴക്കാലത്ത് ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടാകുമ്പോൾ വെള്ളം ഗതിമാറി ഒഴുകി ജനവാസ മേഖലകൾ മുങ്ങുന്നത് ഒഴിവാക്കാൻ നീർച്ചാലുകൾ സഹായിക്കുമെന്നാണ് നിഗമനം. നീർച്ചാലുകളുടെ ആഴവും വീതിയും വളവും തിരിവുമെല്ലാം വീണ്ടെടുക്കാനാണ് ശ്രമം. കൈയേറ്റങ്ങൾ ഒഴിപ്പിക്കും. മലയോര മേഖലയിൽ സർവേ നടത്തുന്നതിന് വനംവകുപ്പിന്റെ സഹായം തേടും.
സർവേ പൂർത്തിയായ മലയോര പഞ്ചായത്തുകളിൽ കാടിനുള്ളിലൂടെ ഒഴുകുന്ന ചാലുകളുടെ ഗതി തീരങ്ങളിലൂടെ നടന്നു കണ്ടെത്തും. സംസ്ഥാന സർക്കാരിന്റെ നൂറു ദിന പരിപാടികളിൽ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹരിതകേരളം മിഷന് പുറമേ ജലസേചന വകുപ്പ്, മൈനർ ഇറിഗേഷൻ വകുപ്പ്, തൊഴിലുറപ്പ് തുടങ്ങിയ വിഭാഗങ്ങളാണ് നീർച്ചാൽ വീണ്ടെടുക്കാനുള്ള നടപടികളുടെ ഭാഗമാകുന്നത്.
നീർച്ചാലുകളിലെ ഒഴുക്ക് സുഗമമാക്കും: 16 തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതി
10:46 PM Mar 21, 2023 | Deepika.com