വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സിപിഎം പ്രാദേശിക നേതാക്കൾ മർദിച്ചതിനെ തുടർന്ന് സിപിഎം പ്രവർത്തകൻ അമൽ കൃഷ്ണ മരിച്ചതിൽ സമഗ്രാന്വേഷണം വേണമെന്ന് ആർഎംപിഐ നാട്ടിക മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
മരണത്തിനു കാരണം മർദനത്തിലുണ്ടായ പരിക്കുകളാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്ന സാഹചര്യത്തിൽ അമൽ കൃഷ്ണയുടെ ദുരൂഹ മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
തൊഴിൽ വാഗ്ദാനവും ലംഘനവും പ്രാദേശികമായി സിപിഎമ്മിൽ വിഭാഗീയത ശക്തിപ്പെടുത്തിയിരുന്നു. മേത്തല പഞ്ചായത്ത് പ്രസിഡന്റും കൊടുങ്ങല്ലൂരിലെ പാർട്ടി ഏരിയ നേതാവുമായിരുന്ന ഉണ്ണിക്കൃഷ്ണന്റേയും ബ്ലോക്കു പഞ്ചായത്തംഗവും മഹിളാ നേതാവുമായ സുധയുടെയും മകനായ അമൽ കൃഷ്ണക്കു നേരത്തെ നൽകാൻ നിശ്ചയിച്ചിരുന്ന സഹകരണ ബാങ്കിലെ ജോലി എതിർവിഭാഗം കൈവശപ്പെടുത്തിയതാണ് ഭിന്നതകൾക്കു കാരണം. ഇതാണ് തർക്കത്തിനും തുടർന്നു നേതാക്കളുടെ മർദനത്തിനും കാരണമായതെന്ന് അറിയുന്നതായി ആർഎംപിഐ നാട്ടിക മേഖല സെക്രട്ടറി കെ.എസ്. ബിനോജ്, പ്രസിഡന്റ് ടി.എ. പ്രേംദാസ് പറഞ്ഞു.
വാടാനപ്പള്ളി: യുവാവ് മരിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സിപിഎം ലോക്കൽ സെക്രട്ടറി ജ്യോതിലാൽ, ഏരിയാ കമ്മിറ്റിയംഗം കെ.എച്ച്. സുൽത്താൻ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷെബിൻ എന്നിവർ ചേർന്നാണ് ബ്ലോക്ക് പഞ്ചായത്ത് അംഗമായ കെ.ബി. സുധയുടെ മകൻ അമൽകൃഷ്ണനെ പരസ്യമായി മർദിച്ചത്. ഫെബ്രുവരി ഒന്നിന് ഏങ്ങണ്ടിയൂർ പഞ്ചായത്താഫീസിൽ വച്ചാണ് സംഭവം നടന്നത്.
സിപിഎം നേതാവായ സുൽത്താൻ മുന്പ് ഏങ്ങണ്ടിയൂരിൽ നടന്ന ഒരു കൊലക്കേസിൽ പ്രതിയാണ്. നിയമസഭയിൽ പ്രതിപക്ഷത്തെ വനിതാ എംഎൽഎയെ പോലും അക്രമിക്കുവാൻ മടി കാണിക്കാത്ത നേതാക്കളാണ് താഴെത്തട്ടിലെ നേതാക്കൾക്ക് പ്രചോദനമാകുന്നതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.നിരവധി രാഷ്ട്രീയ കൊലപാതകങ്ങളും സംഘട്ടനങ്ങളും നടന്നിട്ടുള്ള ഏങ്ങണ്ടിയൂരിൽ സ്വന്തം പാർട്ടി പ്രവർത്തകർക്കുനേരെയും അക്രമം അഴിച്ചു വിടുന്ന സിപിഎം നേതാക്കളെ പുറത്താക്കാൻ സംസ്ഥാന നേതൃത്വം തയാറാകണമെന്ന് യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.അമൽ കൃഷ്ണയുടെ മരണത്തിൽ യൂത്ത് ലീഗ് അനുശോചനം രേഖപ്പെടുത്തി.
ചികിത്സയിലായിരുന്ന അമൽ കൃഷ്ണയെ ഡിസ്ചാർജ് ചെയ്ത് വിദഗ്ദ ചികിത്സ നിഷേധിച്ച് വീട്ടിലേക്ക് കൊണ്ടുവന്നതിൽ ദുരൂഹതയുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീർക്കുവാനുള്ള ശ്രമങ്ങൾക്ക് പൊലിസ് ഒത്താശ ചെയ്യരുത്. മർദനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന സിസിടിവി തെളിവുകൾ പിടിച്ചെടുക്കണമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. സനൗഫൽ, ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ട്രഷറർ കെ.കെ. സക്കരിയ ആവശ്യപ്പെട്ടു.
വാടാനപ്പള്ളി: ഏങ്ങണ്ടിയൂരിലെ സിപിഎം നേതാക്കളുടെ അക്രമം മൂലമാണ് സിപിഎം പ്രവർത്തകനായ അമൽ കൃഷ്ണ മരണപ്പെട്ടതെന്നും ഈ സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഗുരുവായൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ ആവശ്യപ്പെട്ടു.
അമൽ കൃഷ്ണയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ലോക്കൽ പോലീസിൽനിന്ന് മാറ്റി കുറ്റാന്വേഷണ രംഗത്ത് കഴിവ് തെളിയിച്ച സത്യസന്ധരായ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു സ്പെഷൽ ടീമിനെ ഏല്പിക്കാൻ സർക്കാർ തയാറാകണം. അമൽ കൃഷ്ണയുടെ കുടുംബത്തിന് സർക്കാർ ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായോ, ധനസഹായമായോ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ പത്തിന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കോണ്ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തൃപ്രയാർ: സിപിഎം ഏങ്ങണ്ടിയൂർ ലോക്കൽ കമ്മിറ്റിയംഗം കെ.ബി സുധയുടെ മകൻ അമൽ കൃഷ്ണ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് കോലീബി സഖ്യം നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് വിലപ്പോവില്ലെന്ന് സിപിഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു. തെറ്റായ പ്രചാരണങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. അമൽ കൃഷ്ണയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നീതിയുക്തമായ അന്വേഷണമാണ് നടത്തികൊണ്ടിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ പോലീസ് നിയമാനുസൃതം എടുക്കുന്ന നടപടികളോട് സിപിഎം പൂർണമായി സഹകരിക്കും.
ഏങ്ങണ്ടിയൂർ സഹകരണ ബാങ്കിലെ നിയമനത്തിൽ തർക്കം ഉണ്ടായെന്നാണ് പത്രവാർത്ത. അങ്ങനെ ഒരു നിയമനം ബാങ്കിൽ ഇല്ല എന്നിരിക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ അച്ചടിച്ചു വിടുന്നത് അവരുടെ തന്നെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നതാണ്. നുണ പ്രചാരകർക്ക് നിരാശരാകേണ്ടിവരുമെന്നും സിപിഎം ഏരിയ സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു.
അമൽ കൃഷ്ണയുടെ മരണം: ആരോപണ പ്രത്യാരോപണവുമായി രാഷ്ട്രീയപാർട്ടികൾ
01:07 AM Mar 21, 2023 | Deepika.com