ഇരിങ്ങാലക്കുട: കൂടൽമാണിക്യം തെക്കേനട പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ മൂന്നുപീടിക റോഡിലേക്ക് കയറുന്ന ഭാഗത്തെ കലുങ്ക് വീതികൂട്ടിപ്പണിയുന്നു.
മന്ത്രി ആർ. ബിന്ദു അനുവദിച്ച പത്തുലക്ഷം രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വിഭാഗം പുതിയ കലുങ്ക് നിർമിക്കുന്നത്. ഇതോടൊപ്പം 50 മീറ്ററിൽ കാന നിർമിക്കാനുമുള്ള തുകയാണ് വകയിരുത്തിയിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്ക് വീതികൂട്ടി നിർമിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അടുപ്പിച്ച് രണ്ടുമഴ പെയ്താൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ് തെക്കേനടയിലേത്. നിരവധി കുടുംബങ്ങളും അങ്കണവാടി, ഭവൻസ് ബാലമന്ദിർ, കടമുറികൾ എന്നിവയുള്ള തെക്കേനട പ്രദേശത്ത് മഴക്കാലത്ത് വലിയതോതിലാണ് വെള്ളം കെട്ടിനിൽക്കുക. ഈ വെള്ളം പെരുംതോട്ടിലേക്ക് ഒഴുകിപ്പോകുന്ന വഴിയിലുള്ള കലുങ്കിന്റെ വീതിക്കുറവ് തടസമായിരുന്നു. കലുങ്ക് വീതികൂട്ടിപ്പണിയുന്നതോടെ വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നത്.
കലുങ്ക് വീതി കൂട്ടുന്നു
01:07 AM Mar 21, 2023 | Deepika.com