പരപ്പനങ്ങാടി: ന്യൂസിലാൻഡിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി യുവാവിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
കാസർഗോഡ് മാലോത്ത് സ്വദേശിയായ കൊന്നക്കാട് കുന്നോലാ വീട്ടിൽ സ്കറിയയുടെ മകൻ ബിജേഷ് സ്കറിയ (30), ചെന്നൈ സ്വദേശിയായ പൊന്നമള്ളി തിരുവള്ളൂർ പിജിപി സ്ട്രീറ്റിൽ താമസിക്കുന്ന സയ്യിദലിയുടെ മകൻ മുഹമ്മദ് മുഹ്യുദ്ദീൻ (39) എന്നിവരെയാണ് പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ബാബുരാജ് സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, മുജീബ് റഹ്മാൻ എന്നിവർ ചേർന്ന് പിടികൂടിയത്. ബിജേഷ് സ്കറിയയെ കാസർഗോഡ് നിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയിൽ നിന്നുമാണ് പിടികൂടിയത്. ഫേസ് ബുക്ക്, ഇൻസ്റ്റ ഗ്രാം വഴി പരസ്യം നൽകിക്കൊണ്ട് കാസർഗോഡ് സ്വദേശി ആണ് ഇവരിൽ നിന്നും പണം കൈപ്പറ്റിയിട്ടുള്ളത്.
തുടർന്ന് ഇയാളുടെ നിർദ്ദേശാനുസരണം മുഹയുദ്ദീന്റെ സ്ഥാപനത്തിലേക്ക് പരാതിക്കാരനെ ഇന്റർവ്യൂ നടത്തുന്നതിനായി ചെന്നൈയിലേക്ക് വിളിപ്പിക്കുകയും ഇന്റർവ്യൂ നടത്തുകയും ചെയ്തിരുന്നു. ഈ പ്രതികൾ തന്നെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി സമാനമായിട്ടുള്ള കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിനാൽ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്്, താനൂർ ഡിവൈഎസ്പി വി.വി. ബെന്നി എന്നിവർ അടിയന്തരമായി പ്രതികളെ പിടികൂടുന്നതിനായി അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
ന്യൂസിലാൻഡിലേക്ക് കൊണ്ടുപോകുന്നതിനായി ദുബായിൽ വച്ച് മൂന്നുമാസത്തെ പരിശീലനം ഉണ്ടെന്നും ആ പരിശീലന കാലയളവിൽ വരെ ശന്പളം നൽകുമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഉദ്യോഗാർത്ഥികളെ ഈ വലയിൽ കുരുക്കിയിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും പലസ്ഥലങ്ങളിൽ നിന്നായി ഇവർ പണം കൈപ്പറ്റിയിട്ടുള്ളതായ വിവരം ലഭിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. ഈ കേസിൽ ഉൗർജ്ജസ്വലമായ നടപടികൾ നടന്നു വരുന്നതായി പോലീസ് അറിയിച്ചു.
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ
01:07 AM Mar 19, 2023 | Deepika.com