മഞ്ചേരി: പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവിനെ മഞ്ചേരി പോക്സോ അതിവേഗ കോടതി അഞ്ചു വർഷം തടവിനും 40000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി കോളജ്കുന്ന് ചെറുതൊടി വീട്ടിൽ ഷിഹാബുദ്ദീൻ (43)നെയാണ് ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്.
2016 ഒക്ടോബർ 31ന് വൈകീട്ട് നാലരക്കാണ് കേസിന്നാസ്പദമായ സംഭവം. സ്കൂൾ വിട്ട് എത്തിയ കുട്ടിയെ സ്ഥലത്ത് മറ്റാരുമില്ലെന്ന് മനസ്സിലാക്കി വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. 2016 ഓഗസ്റ്റിൽ കൂട്ടുകാരൊത്ത് കളിക്കാൻ പ്രതിയുടെ വീട്ടിലെത്തിയ പെണ്കുട്ടിക്ക് ഇയാൾ മാനഹാനി വരുത്തിയിരുന്നു. മഞ്ചേരി സബ് ഇൻസ്പെക്ടർ കൈലാസ് നാഥ് ആണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ സോമസുന്ദരൻ പത്ത് സാക്ഷികളെ കോടതി മുന്പാകെ വിസ്തരിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമം 451 വകുപ്പ് പ്രകാരം ഒരു വർഷം തടവ് 10000 രുപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധിക തടവ്, പോക്സോ വകുപ്പ് പ്രകാരം 12 വയസ്സിനു താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് അഞ്ചു വർഷം തടവ്, 30000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ട് മാസത്തെ കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
പ്രതി പിഴയടക്കുകയാണെങ്കിൽ സംഖ്യ മുഴുവനായും അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചു. ഇതോടൊപ്പം പീഡനത്തിനിരയായ കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് നിർദ്ദേശവും നൽകി.
പോക്സോ: യുവാവിന് അഞ്ചു വർഷം തടവും പിഴയും
01:07 AM Mar 19, 2023 | Deepika.com