ഇരിങ്ങാലക്കുട: ബിജെപിയിൽ നിന്നും ഇരുപതോളം പ്രവർത്തകരുമായി സിപിഐയിലേക്ക് മാറി പ്രവർത്തിക്കുന്നതിനുള്ള രാഷ്ട്രീയ വിരോധത്താൽ യുവാവിനെ ആക്രമിച്ച കേസിൽ കുറ്റകാരനാണെന്ന് കണ്ട് പ്രതികളെ കഠിന തടവിന് ശിക്ഷിച്ചു.
വലപ്പാട് ബീച്ച് സ്വദേശികളായ കടുവങ്ങശേരി വീട്ടിൽ വിഷ്ണു കെ. ഹരി (30), പോണത്ത് വീട്ടിൽ വിനയപ്രസാദ് (30) എന്നിവരെയാണ് കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ചത്. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജ് ടി.ബി. ഫസീല വിധി പ്രസ്താവിച്ചു. പത്തുവർഷം വീതം കഠിന തടവിനും 50,000 രൂപ വീതം പിഴ ഒടുക്കുന്നതിനും 1,00,000 രൂപ ഒന്നാം സാക്ഷിക്ക് നഷ്ടപരിഹാരം നൽകുവാനുമാണ് ശിക്ഷാ വിധി.
2016 ജനുവരി ഒന്നിന് ന്യൂയർ ആഘോഷം കഴിഞ്ഞ് വലപ്പാട് ബീച്ചിൽ നിന്നും സ്വന്തം വീട്ടിലേക്ക് വന്നിരുന്ന വലപ്പാട് വളവത്ത് വീട്ടിൽ സുരേഷ് മകൻ സാഗിനെ പുലർച്ചെ 1.30ന് വലപ്പാട് ബീച്ച് ദേശത്ത് നിലാവ് നഗർ ജംഗ്ഷനിൽ വച്ച് കോളറിൽ പിടിച്ച് തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞ് കൈയിലുണ്ടായിരുന്ന വടിവാളുകൊണ്ട് സാഗിന്റെ ഇടത് കൈമുട്ടിൽ വെട്ടിയതിൽ ഇടതു കൈമുട്ടിന്റെ എല്ല് പൊട്ടിയും ഞരന്പ് മുറിഞ്ഞും ഗുരുതര പരിക്കേൽപ്പിച്ച് കൊലപെടുത്താൻ ശ്രമിച്ചതാണ് കേസ്.
വലപ്പാട് പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന പി.ജെ. മധു എന്നിവർ രജിസ്റ്റർ ചെയ്ത കേസിൽ വലപ്പാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ആർ. രതീഷ്കുമാർ അന്വേഷണം നടത്തുകയും പിന്നീട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.ആർ. സന്തോഷ് തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി, യാക്കൂബ് സുൽഫിക്കർ, മുസർ അഹമ്മദ് എന്നിവർ ഹാജരായി.
സിപിഐ പ്രവർത്തകനെ ആക്രമിച്ച കേസ്! പ്രതികൾക്ക് പത്തുവർഷം തടവ്
12:44 AM Mar 19, 2023 | Deepika.com