തൃശൂർ: കാഴ്ചയില്ലാത്തവരെ സഹായിക്കാൻ ബസുകൾ ഒരോ സ്റ്റോപ്പുകളെത്തുന്പോഴും വിളിച്ചുപറയണമെന്നു ഹരേകൃഷ്ണ ഫൗണ്ടേഷൻ ടു ദി ബ്ലൈൻഡ് ആവശ്യപ്പെട്ടു. ബസിൽ യാത്ര ചെയ്യുന്പോൾ കാഴ്ചയില്ലാത്തവർക്ക് എവിടെയെത്തിയെന്ന് അറിയാന്‍ കഴിയുന്നില്ല.
പലപ്പോഴും ഇറങ്ങാനുള്ള സ്ഥലം കഴിഞ്ഞ് കിലോമീറ്ററുകൾ പിന്നിട്ടാണ് സ്റ്റോപ്പ് കഴിഞ്ഞതുപോലും അറിയുന്നത്. അപ്പോൾ കണ്ടക്ടർമാർക്കു തോന്നുന്നിടത്ത് ഇറക്കിവിടുകയാണ് ചെയ്യുന്നത്. ഇതുമൂലം കാഴ്ചയില്ലാത്തവർ കൂടുതൽ ബുദ്ധിമുട്ടുകയാണ്. ഇതു പരിഹരിക്കാൻ കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ സ്ഥലം വിളിച്ചു പറയുന്നത് നിർബന്ധമാക്കാൻ സർക്കാർ ഇടപെടണം. കാഴ്ചയില്ലാത്തവർക്ക് ഒറ്റയ്ക്കു സുരക്ഷിതമായി യാത്ര ചെയ്യാൻ ഇത് ഉപകാരപ്പെടും.
തിരക്കിട്ട റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിൽ എത്താനും പുറത്തുകടക്കാനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഇടപെട്ട് സംവിധാനമൊരുക്കണം. പ്ലാറ്റ്ഫോമിന്റെ തുടക്കംമുതൽ പുറത്തുകടക്കുന്ന ഭാഗംവരെ നാലിഞ്ചു വീതിയുള്ള ബെൽറ്റ് തറയിൽ വിരിച്ചാൽ കാഴ്ചയില്ലാത്തവർക്കു സൗകര്യമാകുമെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു.
കാഴ്ചയില്ലാത്തവരെ സഹായിക്കാൻ സ്റ്റോപ്പുകളെത്തുന്പോൾ ബസുകളിൽ വിളിച്ചുപറയണം
12:41 AM Mar 19, 2023 | Deepika.com