നിലന്പൂർ: ബ്രിട്ടീഷുകാർ നൂറുവർഷം മുന്പ് വച്ചു പിടിപ്പിച്ച തേക്ക് തടികൾ നിലന്പൂരിൽ നാളെ ലേലം ചെയ്യും. ലക്ഷങ്ങൾ വില മതിക്കുന്ന തടികളാണിത്. വനം വകുപ്പിന്റെ കരുളായി നെടുങ്കയം ടിന്പർ സെയിൽ ഡിപ്പോയിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ കേരളത്തിന് അകത്തും പുറത്തും നിന്നുള്ള ആവശ്യക്കാർ ഇ-ടെൻഡർ അപേക്ഷ നൽകിയിട്ടുണ്ട്. ലേലത്തിന് വാശി കൂടിയാൽ മോഹവിലക്കാകും ഈ അപൂർവ തേക്ക് തടികൾ വിറ്റുപോകുന്നത്. 114 വർഷം പഴക്കമുള്ള തടികളും കൂട്ടത്തിലുണ്ട്.1909, 1919 എന്നീ വർഷങ്ങളിൽ ബ്രിട്ടീഷുകാർ നട്ടുപിടിപ്പിച്ച തോട്ടത്തിലെ 43 കഷ്ണം തേക്കുകളാണ് വിൽപ്പനക്കുള്ളത്. കഴിഞ്ഞ വർഷം ശക്തമായ കാറ്റിൽ പൊട്ടിവീണ തേക്ക് തടികളാണ് ഇങ്ങനെ ലേലത്തിനായി വച്ചത്. 32 ലോട്ടുകളിലായിട്ടാണ് ഇവ മാറ്റിവച്ചിരിക്കുന്നത്.
ഇവയുടെ മൊത്തം അളവ് 31.755 ഘനമീറ്റർ വരും. ഇതിൽ ഏറ്റവും വലിയ തേക്ക് 3.214 ഘനമീറ്ററുണ്ട്. 6.85 മീറ്റർ വീളവും 274 സെന്റീമീറ്റർ ചുറ്റളവുമുണ്ട്. 215 ഘനമീറ്റർ മരങ്ങളാണ് നാളെ മൊത്തം ലേലം ചെയ്യുന്നത്. വിൽപ്പനക്ക് വച്ച തേക്ക് മുത്തശിമാരെ കാണാൻ നിരവധിയാളുകൾ നെടുങ്കയം ടിന്പർ ഡിപ്പോയിൽ എത്തുന്നുണ്ട്.
നിലന്പൂരിൽ നൂറുവർഷം പഴക്കമുള്ള തേക്കുകൾ ലേലത്തിന്
11:47 PM Feb 08, 2023 | Deepika.com