പന്തളം: പണയസ്വര്‍ണം തിരിമറി വിവാദത്തില്‍ പന്തളം സഹകരണബാങ്കില്‍ ജീവനക്കാരനെതിരേ നടപടി വേണമെന്ന ഉറച്ച തീരുമാനത്തിലാണ് സിപിഎം. പക്ഷേ, നടപടി സ്വർണം തിരിമറിയുടെ പേരിലാണെന്ന പ്രചാരണം ഉണ്ടാകാനും പാടില്ല. 70 പവൻ സ്വർണം സഹകരണ ബാങ്കിൽനിന്നു കടത്തിയ ജീവനക്കാരനെ സംരക്ഷിക്കരുതെന്ന കർശന നിർദേശം പാർട്ടിനേതൃത്വം ഭരണസമിതിക്കു നൽകിയതിനു പിന്നാലെ പ്രശ്ന പരിഹാരത്തിനു കിണഞ്ഞു ശ്രമിക്കുകയാണ്.
വിവാദം ഉണ്ടായശേഷം ആരോപണ വിധേയനായ ജീവനക്കാരൻ ജോലിക്ക് എത്തുന്നില്ല. ഭരണസമിതി നിർദേശപ്രകാരമാണ് ജീവനക്കാരൻ മാറിനിൽക്കുന്നതെന്നു പറയുന്നു. അനധികൃതമായി ജോലിക്കു ഹാജരായില്ലെന്ന പേരിൽ തത്കാലം മാറ്റിനിർത്താനുള്ള സാധ്യതകൂടി ഇതിനു പിന്നിലുണ്ട്.
ജീവനക്കാരനെതിരേ ഉയർന്നിരിക്കുന്ന സ്വർണക്കടത്ത് ആരോപണം സ്ഥിരീകരിച്ചുകൊണ്ടുള്ള നടപടി പുറത്തായാൽ ബാങ്കിന്റെ നിലനില്പിനെ ബാധിക്കുമെന്ന ആശങ്ക ഭരണസമിതിക്കുണ്ട്. ഇത് ഒഴിവാക്കാൻ ബാങ്കിൽനിന്നു മാറ്റിയിട്ടുള്ള സ്വർണം മുഴുവൻ തിരികെ എത്തിച്ചു ജീവനക്കാരനെ ഒഴിവാക്കിയെടുക്കുകയാണ് സിപിഎം ലക്ഷ്യം.
സ്വർണം സ്വന്തം കാര്യത്തിന്
സഹകരണ ബാങ്കിലെ ജീവനക്കാരന് 70 പവന് സ്വര്‍ണം അപഹരിച്ചു മറ്റൊരു ബാങ്കില്‍ പണയംവച്ച് ഉപയോഗിച്ചതു വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നുവെന്നു വ്യക്തമായി. സിപിഎമ്മുമായി നേരിട്ടു ബന്ധമുള്ളയാളാണ് ജീവനക്കാരൻ. ബാങ്കിൽ പണയത്തിലിരുന്ന സ്വർണം ലോക്കറിൽനിന്നു മാറ്റിയത് ഒരു ജീവനക്കാരന്റെ മാത്രം അറിവോടെയാണെന്ന വാദത്തിനെതിരേയും ആക്ഷേപമുണ്ട്. ഇതുമായി ബന്ധപ്പെട്ടു സെക്രട്ടറി, മറ്റ് ജീവനക്കാർ ഇവരുടെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യം യുഡിഎഫും ബിജെപിയും ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പണയ സ്വര്‍ണം തിരിച്ചെടുക്കാൻ ആളുകള്‍ വന്നപ്പോള്‍ സ്വര്‍ണം ബാങ്കില്‍ കാണാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
സിസിടിവി പരിശോധനയില്‍ ബാങ്ക് ജീവനക്കാരന് സ്വര്‍ണം പുറത്തേക്കു കൊണ്ടുപോകുന്നതായി കണ്ടെത്തിയതായി പറയുന്നു. ഭരണസമിതിയുടെ ഇടപെടലില്‍ ശനിയാഴ്ച രാത്രിതന്നെ 35 പവന് സ്വര്‍ണം തിരികെ വയ്പിച്ചെന്നാണ് പറയുന്നത്. അവശേഷിക്കുന്ന സ്വര്‍ണം തിരികെവയ്ക്കാന്‍ തയാറാണെന്നും ജീവനക്കാരന് ഭരണസമിതിയെ അറിയിച്ചിരുന്നു. എന്നാല്‍, പുറമേനിന്നു സ്വര്‍ണം എത്തിക്കാനുണ്ടായ താമസവും രാഷ്ട്രീയ ഇടപെടലും കാരണമാണ് സംഭവം പുറത്തറിയാനിടയാക്കിയത്.
സിപിഎം ഭരണത്തിലുള്ള ബാങ്കില്‍ നടന്ന സ്വര്‍ണ തിരിമറി ഭരണസമിതിയും പ്രസിഡന്റും ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനെയൊരു സംഭവമേ ഇല്ലെന്ന നിലപാടിലാണ് പ്രസിഡന്റ് ഇ. ഫസില്‍.
കൈ ഒഴിഞ്ഞ് സിപിഎം കമ്മിറ്റികൾ
ജീവനക്കാരനെതിരേ ഉയർന്ന ആരോപണങ്ങളുടെ ഉത്തരവാദിത്വം ബാങ്ക് ഭരണസമിതിക്കാണെന്ന നിലപാടിലാണ് സിപിഎം. ജീവനക്കാരനെതിരേ നടപടിയെടുത്തു വിഷയം പരിഹരിക്കണമെന്ന നിർദേശം ഏരിയ കമ്മിറ്റി മുന്നോട്ടുവച്ചത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ബാങ്കിന്റെ വിശ്വാസ്യത തകർക്കാൻ അനുവദിക്കരുതെന്ന നിർദേശവുമുണ്ടായി. നിലവിൽ ജില്ലയിൽ ഒരു ഡസനോളം സഹകരണ ബാങ്കുകൾ പ്രതിസന്ധിയിലാണ്. സിപിഎം ഭരണത്തിലുള്ള ബാങ്കുകളാണ് ഇവയിലേറെയും. പന്തളം സഹകരണ ബാങ്കിലുണ്ടാകുന്ന പ്രതിസന്ധി മറ്റിടങ്ങളിലും മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്നതാണ് സിപിഎം ജില്ലാ കമ്മിറ്റിതന്നെ അഭിപ്രായപ്പെട്ടത്.
ബാങ്കിന്റെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലേക്കു വിഷയം നീളാതെ പരിഹരിക്കപ്പെടണമെന്ന അഭിപ്രായമാണ് ഏരിയ കമ്മിറ്റി യോഗത്തിലുമുണ്ടായത്. സംഭവത്തിൽ അന്വേഷണം വേണമെന്നു തന്നെയാണ് കമ്മിറ്റിയുടെ പൊതുഅഭിപ്രായമായി ഉണ്ടായത്.
സ്വര്‍ണ തിരിമറിയുമായി ബന്ധപ്പെട്ടു പോലീസും പ്രാഥമിക വിവരശേഖരണം നടത്തിയെങ്കിലും കേസെടുക്കാന്‍ തയാറായിട്ടില്ല. കോണ്‍ഗ്രസും ബിജെപിയും പരാതികള്‍ നല്‍കിയെങ്കിലും ഭരണസമിതിയുടെ പരാതി ഇല്ലെന്ന പേരില്‍ കേസെടുക്കാന്‍ പോലീസ് തയാറാകുന്നില്ല. സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്റെ സ്വര്‍ണ തിരിമറി വിവരങ്ങള്‍ പുറത്തറിഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്.
പന്തളം പണയസ്വർണം തിരിമറി പരിക്കു പറ്റാതെ തീർക്കാൻ സിപിഎം വിയർക്കുന്നു
10:26 PM Feb 08, 2023 | Deepika.com