ഗുരുവായൂർ: ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ആഘോഷിച്ചു. നിർമാല്യ ദർശനത്തോടെയാണ് ആഘോഷ പരിപാടികൾ തുടങ്ങിയത്.
ഉച്ചയ്ക്ക് 11.30 ഓടെ പൂജകൾ പൂർത്തിയാക്കി നടയടച്ചശേഷം പുറത്തേക്ക് എഴുന്നള്ളിപ്പ് ആരംഭിച്ചു. കൊന്പൻ ഇന്ദ്രസെൻ ഭഗവതിയുടെ തിടന്പേറ്റി. പരയ്ക്കാട് തങ്കപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അകന്പടിയായി. തിരിച്ചെഴുന്നെള്ളിപ്പിന് ഗുരുവായൂർ ശശിമാരാരുടെ നേതൃത്വത്തിൽ മേളം അകന്പടിയായി.
എഴുന്നള്ളിപ്പ് കിഴക്കേദീപസ്്തംഭത്തിന് മുന്നിൽ എത്തിയതോടെ കോമരം സുരേന്ദ്രൻ നായർ ഭഗവതിയുടെ വാളും ചിലന്പുമായി ഉറഞ്ഞു തുള്ളി, ഭക്തർ ഒരുക്കിയിരുന്ന നൂറിലേറെ പറകൾ ചൊരിഞ്ഞു. തുടർന്ന് നെന്മാറ കണ്ണന്റെ നാഗസ്വരത്തിന്റെ അകന്പടിയിൽ കുളംപ്രദക്ഷിണം പൂർത്തിയാക്കി ഭഗവതി കെട്ടിൽ ഇറക്കിയെഴുന്നള്ളിച്ചു. രാത്രിയിലും പുറത്തേക്കെഴുന്നള്ളിപ്പ് ഉണ്ടായി.
52 ദിവസമായി നടന്നുവന്നിരുന്ന കളംപാട്ടിന് സമാപനമായി.
ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി. നായർ, വി.ജി. രവീന്ദ്രൻ, ചെങ്ങറ സുരേന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ , ക്ഷേത്രം ഡിഎ പി. മനോജ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളുമുണ്ടായി.
താലപ്പൊലി ആഘോഷിച്ചു
01:01 AM Feb 08, 2023 | Deepika.com