മഞ്ചേരി: മാരക ലഹരിമരുന്നായ എംഡിഎംഎ സഹിതം പോലീസ് അറസ്റ്റു ചെയ്ത യുവാവിനെ മഞ്ചേരി എൻഡിപിഎസ് സ്പെഷൽ കോടതി പത്തു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
ഈസ്റ്റ് ഒറ്റപ്പാലം അത്താണിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി (23)യെയാണ് ജഡ്ജി എൻ.പി ജയരാജ് ശിക്ഷിച്ചത്. 2021 നവംബർ 12ന് വൈകീട്ട് 6.05നാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ -ചെർപ്പുളശേരി റോഡിൽ പാതാക്കര പിടിഎം ഗവണ്മെന്റ് കോളജിന് സമീത്തു വച്ചാണ് പ്രതി പിടിയിലാകുന്നത്. പെരിന്തൽമണ്ണ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന സി.കെ നൗഷാദ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതിയിൽ നിന്നു 52.2 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിരുന്നു. ഇൻസ്പെക്ടറായിരുന്ന സുനിൽ പുളിക്കലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. റിമാൻഡിലായ പ്രതിക്ക് നാളിതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൾ സത്താർ തലാപ്പിൽ 12 സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിച്ചു. 29 രേഖകളും 12 തൊണ്ടിമുതലുകളും ഹാജരാക്കി. എഎസ്ഐ സുരേഷ് ബാബുവായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലെയ്സണ്‍ ഓഫീസർ. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
മയക്കുമരുന്നു കേസിൽ യുവാവിനു പത്തു വർഷം കഠിന തടവ്
12:08 AM Feb 08, 2023 | Deepika.com