പെരിന്തൽമണ്ണ: ഒരാഴ്ചക്കിടെ രണ്ടു തവണ എൻജിൻ തകരാറു മൂലം സർവീസ് അവതാളത്തിലായ നിലന്പൂർ-ഷൊർണൂർ പാതയിൽ ഇന്നലെ രാജ്യറാണി എക്സ്പ്രസ് ഏറെ വൈകിയാണ് അങ്ങാടിപ്പുറത്തെത്തിയത്. പുലർച്ചെ അഞ്ചു മണിയോടെ അങ്ങാടിപ്പുറത്ത് എത്തേണ്ട വണ്ടി രാവിലെ 7.38 നാണ് എത്തിചേർന്നത്. പുലർച്ചെ എത്തുന്ന രാജ്യറാണി നിലന്പൂരിൽ പോയ ശേഷം തിരിച്ചു ഷൊർണൂരിലേക്കു പോകാനായി 7.45 ന് അങ്ങാടിപ്പുറത്ത് എത്തേണ്ടതാണ്. എന്നാൽ രാജ്യറാണി നിലന്പൂരിലെത്തി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ പാതയിലെ വിവിധ സ്റ്റേഷനുകളിൽ ഒട്ടനവധി പേരാണ് കാത്തുനിന്ന് നിരാശരായത്. നിലന്പൂർ-ഷൊർണൂർ പാതയിൽ ട്രെയിനുകൾ വൈകുന്നതും എൻജിൻ തകരാറും പതിവാകുന്നതും യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. ഇക്കഴിഞ്ഞ 31ന് ഉച്ചക്ക് ഷൊർണൂരിൽ നിന്നു നിലന്പൂരിലേക്കു വന്ന വണ്ടി രണ്ടു മണിക്കൂറാണ് പട്ടിക്കാടിനടുത്ത് എൻജിൻ തകരാറിലായതിനാൽ വഴിയിൽ കിടന്നത്.
ഫെബ്രുവരി രണ്ടിന് തൊടികപുലത്ത് 25 മിനിറ്റോളം എൻജിൻ തകരാറിലായതിനാലും ട്രെയിൻ വഴിയിൽ കിടന്നു. നിലന്പൂരിൽ നിന്ന് പുറപ്പെടുന്ന നിലന്പൂർ-ഷൊർണൂർ വണ്ടിക്കായിരുന്നു തകരാറ് സംഭവിച്ചത്. കാലപഴക്കമുള്ള എൻജിനുകൾ ഉപയോഗിക്കുന്നതാണ് അടിക്കടിയുള്ള തകരാറിന് കാരണമെന്നും ട്രെയിനുകുടെ കൃത്യമായ അറ്റകുറ്റപ്പണികളും നവീകരണവും യഥാസമയത്ത് നടക്കുന്നില്ലെന്നും ആക്ഷേപമുയർന്നു.
രാജ്യറാണി പിന്നെയും വൈകി; യാത്രക്കാർ കഷ്ടത്തിലായി
11:20 PM Feb 06, 2023 | Deepika.com