തിരുവല്ല: എല്‍ഡിഎഫ് പിന്തുണയോടെ അധികാരത്തിലെത്തിയ യുഡിഎഫുകാരിയായ തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ അധികാരം ഒഴിഞ്ഞു. രജിസ്റ്റേർഡ് തപാലിൽ സെക്രട്ടറിക്ക് ഇന്നലെ അയച്ചതായി ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് അറിയിച്ചു.
അഴിമതിക്കും ചട്ടലംഘനത്തിനും കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഏഴുമാസമായി തുടരുന്ന മാനസികസമ്മര്‍ദം താങ്ങാന്‍ കരുത്തില്ലാതെയാണ് രാജിവയ്ക്കുന്നതെന്നും അവർ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 16നാണ് ശാന്തമ്മ വര്‍ഗീസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.
യുഡിഎഫ് ഭരണത്തിലായിരുന്ന തിരുവല്ല നഗരസഭയില്‍ കോണ്‍ഗ്രസിലെ ധാരണപ്രകാരം ചെയര്‍പേഴ്സണായിരുന്ന ബിന്ദു ജയകുമാര്‍ രാജിവച്ച ഒഴിവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കേരള കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന ശാന്തമ്മ വര്‍ഗീസിനെ മറുകണ്ടം ചാടിച്ച് എല്‍ഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. ഇരുപക്ഷത്തും തുല്യവോട്ടായിരുന്നതിനാല് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിനു ചെയര്‍പേഴ്സണ്‍ സ്ഥാനവും യുഡിഎഫിന് വൈസ് ചെയര്മാന് സ്ഥാനവും ലഭി
ച്ചു. എന്നാല്‍ ഭരണരംഗത്ത് ചെയര്‍പേഴ്സണെ തുടര്‍ന്നു പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയാറായില്ല. പല വിഷയങ്ങളിലും ചെയര്‍പേഴ്സണുമായി തുടക്കത്തില്‍ത്തന്നെ എല്‍ഡിഎഫ് ഇടഞ്ഞു. ചെയര്‍പേഴ്സണെ മാറ്റിനിര്‍ത്തി കൗണ്‍സില്‍ യോഗം വിളിക്കാനും ഇതിനിടെ എല്‍ഡിഎഫ് തയാറായി. തങ്ങളെ വഞ്ചിച്ച് മറുകണ്ടം ചാടിയെന്ന പേരിൽ ശാന്തമ്മ വര്‍ഗീസിന് യുഡിഎഫും പിന്തുണ നല്‍കിയില്ല. എന്നാല്‍ ഏറ്റവുമൊടുവില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് പിന്തുണ നല്കി.
ജീവനുതന്നെ ഭീഷണിയെന്ന് ശാന്തമ്മ വര്‍ഗീസ്
ചെയര്‍പേഴ്സണ്‍ സ്ഥാനത്തെത്തിയതു മുതല്‍ ഇടതുമുന്നണിയില്‍ നിന്ന് പലവിധ സമ്മര്ദങ്ങളുണ്ടായതായി ശാന്തമ്മ വര്‍ഗീസ് പറഞ്ഞു. ഏറെ പ്രതീക്ഷകളോടെയാണ് അധികാരത്തിലെത്തിയതെങ്കിലും സഹപ്രവര്‍ത്തകരുടെ പല നിലപാടുകളും ഇതിന് തടസമായെന്നും അവർ പറഞ്ഞു. ജീവനുതന്നെ ഭീഷണിയാകുമെന്നു കണ്ടതോടെയാണ് രാജിയെന്നും അവര്‍ പറഞ്ഞു. രാജിക്കത്ത് നേരിട്ട് നൽകാൻ നഗരസഭ കാര്യാലയത്തിൽ എത്തുന്നതിനുപോലും ഭീഷണി ഉണ്ടായിരുന്നു. വനിതാ കൗൺസിലർമാരെ ഉപയോഗിച്ച് തന്നെ തടയുമെന്ന് എൽഡിഎഫ് ഭീഷണി നിലനിന്നതിനാലാണ് രാജിക്കത്ത് രജിസ്റ്റേർഡായി അയക്കേണ്ടിവന്നതെന്നും ശാന്തമ്മ വർഗീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചിന് സെക്രട്ടറിക്കു നേരിട്ട് രാജിക്കത്ത് നൽകാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്.
സ്വതന്ത്രയായി തുടരും
നഗരസഭയുടെ ആസ്തികള്‍ സംരക്ഷിക്കാനും സാമ്പത്തിക ധൂര്‍ത്ത് തടയാന്‍ കഴിഞ്ഞതായും ശാന്തമ്മ വർഗീസ് അവകാശപ്പെട്ടു. അഴിമതിയും ചട്ടലംഘനവും പൊതുജനമധ്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴാണ് തനിക്കെതിരേ നീക്കങ്ങളുണ്ടായത്. തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ശാന്തമ്മ പറഞ്ഞു. സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ചെയര്‍പേഴ്സണു പിന്തുണ ലഭിച്ചില്ല. പകരം ചട്ടലംഘനത്തിന് ശ്രമവുമുണ്ടായി. തന്റെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍വരെ ശ്രമംനടന്നു. അനധികൃതമായ പല പ്രവര്‍ത്തനങ്ങളും തടഞ്ഞതിനാണ് സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായത്.
നഗരസഭയടെ സ്വത്തുക്കള്‍ ധൂര്‍ത്ത് അടിക്കാനുള്ള ശ്രമമാണ് തടയപ്പെട്ടത്. കൗണ്സില്യോഗങ്ങള്പോലും സ്വന്തം താത്പര്യത്തിനനുസരിച്ച് വഴിതിരിച്ചുവിടാനും തീരുമാനങ്ങളെടുപ്പിക്കാനുമാണ് പലരും ശ്രമിച്ചത്. ഖരമാലിന്യസംസ്കരണ പ്ലാന്റിനുവേണ്ടിയുള്ള സ്ഥലമേറ്റെടുക്കലിനു പിന്നിലെ ഗൂഢലക്ഷ്യങ്ങളെ തടയിടാന്‍ ശ്രമിച്ചത് ഉദാഹരണമായി സ്ഥാനമൊഴിഞ്ഞ ചെയര്‍പേഴ്സണ്‍ ചൂണ്ടിക്കാട്ടി. പ്രതീക്ഷയ്ക്കൊത്തു പലകാര്യങ്ങളും ചെയ്യാനായില്ലെങ്കിലും വരുംതലമുറയുടെകൂടി അവകാശപ്പെട്ട സ്വത്തുക്കള്‍ കൈമോശം വരുത്തിയില്ലെന്ന അഭിമാനമുണ്ടെന്നും ശാന്തമ്മ വര്‍ഗീസ് പറഞ്ഞു.
എല്‍ഡിഎഫിനോ യുഡിഎഫിനോ ഇനി തന്റെ പിന്തുണയില്ലെന്നും സ്വതന്ത്ര കൗണ്‍സിലറായി തുടരുമെന്നും അവര്‍ അറിയിച്ചു.
ഇരുമുന്നണികളും കൈവിട്ടു ; തിരുവല്ല നഗരസഭാ ചെയർപേഴ്സൺ രാജിക്കത്ത് നൽകി
10:59 PM Feb 06, 2023 | Deepika.com