പന്തളം: പണയസ്വര്‍ണം തിരിമറി നടത്തിയെന്ന വിവാദത്തില്‍ പന്തളം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെതിരേ ഉയർന്നിരിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് സംഘർഷം. ബാങ്കിനു മുന്പിൽ സത്യഗ്രഹമിരുന്ന ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനു കാരണമായത്.
ഞായറാഴ്ച രാവിലെ മുതൽ ബാങ്ക് പടിക്കൽ സത്യഗ്രഹമനുഷ്ഠിച്ച ബിജെപി പ്രവർത്തകർ ഇന്നലെ രാവിലെയും പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തിയത്. ബാങ്ക് പടിക്കൽ ഇരുകൂട്ടരും തമ്മിൽ കൈയേറ്റമുണ്ടായി. പോലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്കു പരിക്കേറ്റു. ബാങ്കിന്റെ പ്രവർത്തനവും തടസപ്പെട്ടു. പരിക്കേറ്റ ബിജെപി, സിപിഎം പ്രവർത്തകർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ പോലീസ് കസ്റ്റഡിയിലുമെടുത്തു.
സിപിഎമ്മുകാർ മർദിച്ചതായി
ബിജെപി
പന്തളം നഗരസഭാ വനിതാ കൗണ്‍സിലര്‍ അടക്കം നിരവധി പേരെ സിപിഎം പ്രവർത്തകർ മർദിച്ചതായി ബിജെപി. പന്തളം നഗരസഭാ കൗണ്‍സിലര്‍ കെ.സീന, ബിജെപി സംസ്ഥാന കൗണ്‍സിൽ അംഗം പ്രദീപ് കൊട്ടയത്ത്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഹരികുമാര്‍ കൊട്ടയത്ത് അടക്കമുള്ളവര്‍ ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് സാന്നിധ്യത്തിലാണ് തങ്ങളെ സിപിഎം പ്രവർത്തകർ മർദിച്ചതെന്നും ഇവർ ആരോപിച്ചു.
പരിക്കേറ്റവരെ ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ആശുപത്രിയിൽ സന്ദർശിച്ചു.
സ്വർണം തിരികെവച്ച്
തലയൂരാൻ ശ്രമമെന്ന്
സഹകരണ ബാങ്കിലെ ജീവനക്കാരന് 70 പവന് സ്വര്‍ണം അപഹരിച്ച് മറ്റൊരു ബാങ്കില്‍ പണയംവച്ച് ഉപയോഗിച്ചു വരികയായിരുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം പണയ സ്വര്‍ണം എടുക്കാന്‍ ആളുകള്‍ വന്നപ്പോള്‍ സ്വര്‍ണം ബാങ്കില്‍ കാണാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. സിസിടിവി പരിശോധനയില്‍ ബാങ്ക് ജീവനക്കാരന് സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകുന്നതായി കണ്ടെത്തിയതായും പറയുന്നു. ഭരണസമിതിയുടെ ഇടപെടലില്‍ ശനിയാഴ്ച രാത്രിതന്നെ 35 പവന് സ്വര്‍ണം തിരികെ വയ്പിക്കുകയായിരുന്നു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഭരണസമിതി തയാറായിട്ടില്ല.
വരുംദിവസങ്ങളില്‍ സ്വര്‍ണംകൊണ്ട് എത്തിക്കുക എന്നതായിരുന്നു ഭരണസമിതി തീരുമാനം. ഇതു നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഇന്നലെ സംഘർഷത്തിനു ശ്രമിച്ചതെന്നും ബിജെപി, കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ജീവനക്കാരനെതിരേ പരാതി നല്കാന് ഭരണസമിതി തയാറായിട്ടില്ല. ശനിയാഴ്ച രാത്രി സ്വര്‍ണം തിരികെവച്ച സംഭവമില്ലെന്നും പരിശോധന നടന്നിട്ടില്ലെന്നും ബാങ്ക് പ്രസിഡന്റ് ഇ.ഫസില്‍ പറഞ്ഞു.
സിസിടിവി പരിശോധനയ്ക്കുവേണ്ടിയാണ് ബാങ്ക് തുറന്നതെന്ന് പ്രസിഡന്റ് അറിയിച്ചു. സിപിഎം ഭരണത്തിലുള്ള ബാങ്കിൽ ആരോപണവിധേയനായ ജീവനക്കാരനുള്ള പാർട്ടി ബന്ധമാണ് തിരിമറിക്കു പിന്നിലെന്ന് ആരോപിച്ചാണ് ബിജെപിയും യുഡിഎഫും പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തെയും പല തിരിമറി ആരോപണങ്ങളും ബാങ്കിനെതിരേ ഉയര്‍ന്നിരുന്നു.
ബാങ്ക് ജീവനക്കാരനായ അർജുൻ പ്രമോദിനെതിരേയാണ് ബിജെപി, യുഡിഎഫ് നേതാക്കൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കേസെടുക്കാനാകില്ലെന്ന് പോലീസ്
സ്വര്‍ണ തിരിമറിയുമായി ബന്ധപ്പെട്ട് പോലീസും പ്രാഥമിക വിവരശേഖരണം നടത്തിയെങ്കിലും പരാതി ഇല്ലാത്തതിനാല്‍ കെസുടത്തിട്ടില്ല.
പ്രതിഷേധക്കാരും പന്തളം പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും സഹകരണ ബാങ്കിന് പരാതിയില്ലാത്ത പക്ഷം കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞു.
പോലീസും സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയും ചേര്‍ന്ന് കേസ് ഒത്തുതീര്‍പ്പ് നടത്തുന്നവെന്നാണ് ആരോപണം.
നിലവില്‍ 10 പേരുടെ സ്വര്‍ണപ്പണയ ഉരുപ്പടികള്‍ ബാങ്കില്‍ കാണാനില്ലെന്നും ഞായറാഴ്ചതന്നെ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ബാങ്ക് തുറന്ന് സ്വര്‍ണാഭരണങ്ങളുടെ ഓഡിറ്റ് നടത്തണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും കോണ്‍ഗ്രസും ബിജെപിയും കുറ്റപ്പെടുത്തി.
70 പവൻ പണയ സ്വർണം അപഹരിച്ചാണ് ജീവനക്കാരൻ മറ്റൊരു ബാങ്കിൽ പണയംവച്ചുവെന്നാണ് ആരോപണം. സഹോദരിയുടെ 35 പവൻ സ്വർണം ഉടൻ തന്നെ ബാങ്കിന് ഈടായി നൽകുകയും ഇന്നലെ മുഴുവൻ സ്വർണവും പണയം എടുത്ത് മടക്കി നൽകാമെന്നും ഭരണസമിതിയുമായി ഇയാൾ ഉടമ്പടിയുണ്ടായിരുന്നതായും പറയുന്നു. ഇതിനിടെ സംഭവം പുറത്തറിയുകയും തട്ടിപ്പ് നടത്തിയ അർജുൻ പ്രമോദിനെ അറസ്റ്റ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് , ബിജെപി പ്രവർത്തകർ ബാങ്കിന് മുന്നിൽ രാപകൽ സമരവുമായി രംഗത്തെത്തുകയുമായിരുന്നു.
പന്തളം സഹകരണബാങ്കിലെ സ്വർണപ്പണയം വിവാദം; ബിജെപി - സിപിഎം സംഘർഷം
10:51 PM Feb 06, 2023 | Deepika.com