തിരുവില്വാമല: മെല്ലെപ്പോക്ക് നയം തുടരുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി. കഴിഞ്ഞ ഒരു വർഷമായി സമസ്ത മേഖലകളിലും യുഡിഎഫ് ഭരണസമിതി പരാജയമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
കടുത്ത സമരപരിപാടികൾക്ക് ഒരുങ്ങുകയാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റിയും ജനപ്രതിനിധികളും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷത്തെ പ്രവർത്തനംകൊണ്ട് തൃശൂർ ജില്ലയിലെ 86 പഞ്ചായത്തുകളിൽ 84-ാം സ്ഥാനത്താണ് തിരുവില്വാമല പഞ്ചായത്ത്.
പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ മെല്ലെപ്പോക്ക് തുടരുന്ന പഞ്ചായത്ത് പട്ടികജാതി ഫണ്ടുപോലും 20 ശതമാനംമാത്രമാണ് ചെലവഴിച്ചതെന്നും ബിജെപി പഞ്ചായത്ത് ഭരിക്കുന്പോൾ കൊണ്ടുവന്ന പദ്ധതികൾ ഒന്നുപോലും പൂർത്തീകരിക്കാത്ത യുഡിഎഫ് ഭരണസമിതി ജനദ്രോഹമാണ് തുടരുന്നതെന്നും അതിന് ഇടതുപക്ഷം കൂട്ടുനിൽക്കുകയാണെന്നും ബിജെപി ആരോപിച്ചു. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു മാലിന്യ സംസ്കരണം ലക്ഷ്യമിട്ടു വാങ്ങിയ യന്ത്രങ്ങൾ പോലും ഈ ഭരണസമിതി പ്രവർത്തിപ്പിക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു. തിരുവില്വാമല ഹരിശ്രീ വിദ്യാനികേതനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി പി.കെ. ഉമേഷ്, തിരുവില്വാമല പഞ്ചായത്ത് പ്രതിപക്ഷനേതാവ് കെ. ബാലകൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സ്മിത സുകുമാരൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാദേവി, പഞ്ചായത്ത് അംഗങ്ങളായ രഞ്ജിത്ത്, ഉണ്ണികൃഷ്ണൻ, പ്രകാശൻ, ബേബിരജിത എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഭരണസമിതിക്കെതിരെ സമരം ചെയ്യുമെന്ന് ബിജെപി
01:18 AM Feb 06, 2023 | Deepika.com