തൃശൂർ: പൂക്കാവടികളും പീലിക്കാവടികളുമായി കാവടിക്കൂട്ടങ്ങൾ നിറഞ്ഞാടിയപ്പോൾ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം വർണാഭമായി.
വടൂക്കര പടിഞ്ഞാട്ടുമുറി ശ്രീനാരായണ സമാജം, കൂർക്കഞ്ചേരി ബാലസമാജം, പനമുക്ക് യുവജനസമാജം, ചിയ്യാരം ശ്രീനാരായണ ഗുരുകുല ബാലസംഘം, നെടുപുഴ ശ്രീനാരായണ സമാജം, കൂർക്കഞ്ചേരി ഗുരുദേവസമാജം എന്നീ ദേശങ്ങളിൽ നിന്നുള്ള കാവടികളാണ് തൈപ്പൂയത്തെ വർണാഭമാക്കിയത്.
രാവിലെ 11ന് വടൂക്കര ദേശമാണ് ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് കാവടികളുമായി ആദ്യമെത്തിയത്. തുടർന്ന് ഉൗഴമനുസരിച്ച് മറ്റു ദേശങ്ങളെത്തി കാവടിയാട്ടം നടത്തി. കൂർക്കഞ്ചേരി ദേശമാണ് പകൽക്കാവടിയിൽ അവസാനമെത്തിയത്.
കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂർ ദേശങ്ങളിൽ നിന്ന് ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയുള്ള എഴുന്നള്ളിപ്പ് വൈകീട്ട് ക്ഷേത്രത്തിലെത്തി. തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പും കുടമാറ്റവും അകത്തുമേളവും നടന്നു. വർണമഴയും ഉണ്ടായി.
തൈപ്പൂയത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് മുന്നിൽ ഉത്സവക്കമ്മിറ്റികളായ വെളിയന്നൂർ, കണ്ണംകുളങ്ങര, കണിമംഗലം ദേശക്കാർ നിർമിച്ച വൈദ്യുതാലംകൃത ബഹുനില പന്തലുകൾ ആകർഷകമായി. രാത്രിയിലും വടൂക്കര, കൂർക്കഞ്ചേരി, കണിമംഗലം, ചിയ്യാരം ദേശങ്ങളിലെ കാവടികൾ ക്ഷേത്രത്തിലെത്തി ആടിത്തിമിർത്തു.
മൂന്നു ദേശങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുമുണ്ടായി. ഇന്ന് രാത്രി എട്ടിന് പള്ളിവേട്ട നടക്കും. നാളെ രാവിലെ 7.30ന് നടക്കുന്ന ആറാട്ടോടെ തൈപ്പൂയാഘോഷത്തിന് സമാപനമാകും.
കൂർക്കഞ്ചേരി തൈപ്പൂയം വർണാഭമായി
01:18 AM Feb 06, 2023 | Deepika.com