പന്തളം: പണയസ്വര്‍ണം തിരിമറി നടത്തിയെന്ന വിവാദത്തില്‍ ഉലഞ്ഞ് പന്തളം സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിലെ ഒരു ജീവനക്കാരനെതിരേയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സഹകരണ ബാങ്കിലെ ജീവനക്കാരന് 70 പവന് സ്വര്‍ണം അപഹരിച്ചു മറ്റൊരു ബാങ്കില്‍ പണയംവച്ച് ഉപയോഗിച്ചു വരികയായിരുന്നു.
കഴിഞ്ഞ ദിവസം പണയ സ്വര്‍ണം തിരികെ എടുക്കാൻ ആളുകള്‍ വന്നപ്പോള്‍ സ്വര്‍ണം ബാങ്കില്‍ കാണാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
സിസിടിവി പരിശോധനയില്‍ ബാങ്ക് ജീവനക്കാരന് സ്വര്‍ണം പുറത്തേക്കു കൊണ്ടുപോകുന്നതായി കണ്ടെത്തിയതായി പറയുന്നു.
ഭരണസമിതിയുടെ ഇടപെടലില്‍ ശനിയാഴ്ച രാത്രിതന്നെ 35 പവന് സ്വര്‍ണം തിരികെ വയ്പിച്ചതായി പറയുന്നു. തുടര്‍ന്നു വരും ദിവസങ്ങളില്‍ ബാക്കി സ്വര്‍ണം തിരികെ എത്തിക്കുക എന്നതായിരുന്നു ഭരണസമിതി തീരുമാനം.
ജീവനക്കാരനെതിരേ പരാതി നല്കാന് ഭരണസമിതി തയാറായിട്ടില്ല. സിപിഎം ഭരണത്തിലുള്ള ബാങ്കിലെ ജീവനക്കാരനും പാര്‍ട്ടി ബന്ധമുണ്ട്.
നേരത്തെയും പല തിരിമറി ആരോപണങ്ങളും ബാങ്കിനെതിരേ ഉയര്‍ന്നിരുന്നു. സ്വര്‍ണ തിരിമറിയുമായി ബന്ധപ്പെട്ടു പോലീസും പ്രാഥമിക വിവരശേഖരണം നടത്തിയെങ്കിലും പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാതെ മടങ്ങി.
കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധം
പന്തളം: പന്തളം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്റെ സ്വര്‍ണ തിരിമറി വിവരങ്ങള്‍ പുറത്തറിഞ്ഞതിനു പിന്നാലെ ഇന്നലെ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ബാങ്കിനു മുമ്പില്‍ പ്രതിഷേധിച്ചു.
പ്രതിഷേധക്കാര്‍ പന്തളം പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും സഹകരണ ബാങ്കിനു പരാതിയില്ലാത്ത പക്ഷം കേസെടുക്കാന്‍ കഴിയില്ലെന്നു പോലീസ് പറഞ്ഞു. പോലീസും സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയും ചേര്‍ന്നു കേസ് ഒത്തുതീര്‍പ്പ് നടത്തുന്നുവെന്നാണ് ആരോപണം. നിലവില്‍ 10 പേരുടെ സ്വര്‍ണപ്പണയ ഉരുപ്പടികള്‍ ബാങ്കില്‍ കാണാനില്ലെന്നും ഞായറാഴ്ചതന്നെ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ബാങ്ക് തുറന്നു സ്വര്‍ണാഭരണങ്ങളുടെ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ലെന്നും കോണ്‍ഗ്രസും ബിജെപിയും കുറ്റപ്പെടുത്തി.
സമര പരിപാടികള്‍ ഇന്നും തുടരാനാണ് തീരുമാനം.
സ്വര്‍ണം തിരിമറി വിവാദത്തില്‍ പന്തളം സര്‍വീസ് സഹ. ബാങ്ക്
10:42 PM Feb 05, 2023 | Deepika.com