അടൂര്‍: നഗരമധ്യത്തില്‍ ഒരേ പോലെ മൂന്നു പാലങ്ങള്‍ വന്നപ്പോള്‍ ഏതുവഴിക്ക് ഏത് ഉപയോഗിക്കണമെന്നു നിശ്ചയമില്ലാതെ വാഹനങ്ങള്‍. ഇതോടെ ഗതാഗതം താളംതെറ്റിയെന്നു മാത്രമല്ല, അപകടങ്ങള്‍ക്കും സാധ്യതയേറി.
എംസി റോഡിനു കുറുകെയുണ്ടായിരുന്ന പാലത്തിനൊപ്പം ഇരട്ടപ്പാലംകൂടി വന്നതോടെ മൂന്നു പാലങ്ങളും ഗതാഗതയോഗ്യമായി. ഇതോടെ
സെന്‍ട്രല്‍ ടോള്‍ ഭാഗത്തുനിന്നു കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കു വരുന്ന ബസുകള്‍ മൂന്നു പാലങ്ങളും ഉപയോഗിച്ചു തുടങ്ങി. ചില ബസുകള്‍ ഇരട്ടപ്പാലത്തിലും ചിലത് ആദ്യ പാലത്തിലൂടെയുമാണ് സ്റ്റാന്‍ഡിലേക്കു കയറുന്നത്. ആദ്യ പാലത്തിലൂടെ കടന്നുവരുന്ന കെഎസ്
ആര്‍ടിസി ബസുകള്‍ പാലം കഴിഞ്ഞു വലത്തോട്ടു തിരിഞ്ഞു പഴയ പാലത്തിന്റെ അപ്രോച്ച് റോഡിലൂടെ പോകുന്നുണ്ട്. ഇതുമൂലം പഴയ പാലത്തിലൂടെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയും ഏറെ.
അപ്രോച്ച് റോഡിൽ ബസുകള്‍
ഇരട്ടപാലത്തില് ആദ്യത്തേതിന്റെ അപ്രോച്ച് റോഡില്‍ സ്വകാര്യ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതും അപകട സാധ്യത കൂട്ടുന്നുണ്ട്. റോഡിന്റെ ഇടതുഭാഗത്തു കായംകുളം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും യാത്രക്കാരെ കയറ്റാന്‍ ഏറെസമയം നിര്‍ത്തിയിടുമ്പോള്‍ റോഡിനു നടുവിലാണ് പത്തനംതിട്ട, പത്തനാപുരം, ചവറ ഭാഗങ്ങളില്‍നിന്നുവരുന്ന വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നത്. ഇതോടെ ആദ്യത്തെ പാലത്തിലൂടെ വരുന്ന വാഹനങ്ങള്‍ മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ബസുകളില്‍നിന്നു യാത്രക്കാര്‍ റോഡിന്റെ മധ്യഭാഗത്തെക്കാണിറങ്ങുന്നത്. ഈ സമയം ഇടതു ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്താനുള്ള സാധ്യത ഏറെയാണ്.
ക്രമീകരണമില്ല
ഇരട്ടപ്പാലങ്ങളില്‍ ആദ്യ പാലത്തിന്റെ അപ്രോച്ച് റോഡിലെ മരങ്ങളോടു ചേര്‍ന്ന് ഓട്ടോ സ്റ്റാന്‍ഡ് ഇപ്പോഴുമുണ്ട്. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ മൂന്നു പാലത്തിലെയും അപ്രോച്ച് റോഡുകള്‍ മുറിച്ചു കടക്കുന്നത് എറെ ദുഷ്കരമാണ്.
ഇരട്ടപ്പാലങ്ങളില്‍ ആദ്യത്തേതിലൂടെ വരുന്ന വാഹനങ്ങള്‍ അപ്രോച്ച് റോഡിന്റെ നേരെയുള്ള ഡിവൈഡറിലും മരത്തിലും ഓട്ടോസ്റ്റാന്ഡിലേക്കു കയാറാതെയും ശ്രദ്ധിച്ചു വേണം പോകേണ്ടത്. ഇതുവഴിയുള്ള യാത്ര ഏറെ അപകട സാധ്യതയുള്ളതാണ്.
ഇരട്ടപാലം തുറന്നു കൊടുത്തെങ്കിലും ഗതാഗതക്രമീകരണങ്ങള് സംബന്ധിച്ച ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ഒരേപോലെ പാലങ്ങള്‍ മൂന്ന്, അടൂരിന് ആശയക്കുഴപ്പം!
10:09 PM Feb 05, 2023 | Deepika.com