ഇരിങ്ങാലക്കുട: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച നഗരസഭയുടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ടേക്ക് ഓഫ് ആയില്ല.
തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിതന്നെ ഉദ്ഘാടനം നിർവഹിച്ച നഗരസഭയുടെ പൂതക്കുളം ഷോപ്പിംഗ് കോംപ്ലക്സിന് അടുത്തുള്ള വഴിയോര വിശ്രമ കേന്ദ്രത്തിനാണ് ഈ ദുർവിധി. മന്ത്രിയുടെ സൗകര്യം നോക്കി ഒക്ടോബർ ആറിനാണ് ആദ്യം ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മന്ത്രിക്ക് എത്തിച്ചേരാൻ കഴിയാഞ്ഞതിനെ തുടർന്ന് ഡിസംബർ നാലിലേക്ക് ഉദ്ഘാടനം മാറ്റുകയായിരുന്നു. എന്നാൽ നഗരസഭ നിശ്ചയിച്ച ലേല തുകയിൽ വിശ്രമ കേന്ദ്രം എറ്റെടുത്ത് നടത്താൻ ആരും മുന്നോട്ട് വരാൻ തയാറാകാത്ത സാഹചര്യത്തിൽ വിശ്രമ കേന്ദ്രം പ്രവർത്തനക്ഷമമാക്കാൻ നഗരസഭ ഭരണകൂടത്തിന് ഇതു വരെ കഴിഞ്ഞിട്ടില്ല.
വഴിയോരങ്ങളിൽ പൊതു ടോയലറ്റുകൾ അടങ്ങുന്ന വിശ്രമ കേന്ദ്രങ്ങൾ നിർമിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇരിങ്ങാലക്കുട ഠാണാവിൽ നഗരസഭ അധികൃതർ രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്രം നിർമിച്ചത്. സംസ്ഥാന പാതയുടെ അരികിൽ ആയതുകൊണ്ട് ദൂര യാത്രക്കാർക്ക് വേണ്ടി കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു നിർമാണം. രണ്ടുനിലകളിൽ ആയിട്ടുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ സ്ത്രീകൾക്കായി മൂന്നു ടോയ്ലറ്റുകളും ബാത്ത്റൂമും ഫീഡിംഗ് മുറിയും കഫറ്റേരിയയും മുകളിൽ പുരുഷൻമാർക്ക് നാല് ടോയ്ലറ്റുകളും വിശ്രമമുറിയും ഒരുക്കിയിട്ടുണ്ട്. ഇരുപത് ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്.
നടത്തിപ്പിനായി ഒരു വർഷത്തേക്ക് പത്തര ലക്ഷം രൂപ വാടക നിശ്ചിയിച്ച് ലേലം നടത്തിയെങ്കിലും ആരും എറ്റെടുത്തില്ല. ആദ്യ ലേലത്തിൽ പത്തിൽ അധികം പേർ എത്തിയെങ്കിലും കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ പുനർലേലത്തിൽ ആരും തന്നെ എത്തിയില്ല. ആരും എറ്റെടുക്കാൻ തയാറായില്ലെങ്കിൽ നഗരസഭതന്നെ നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്.
ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തിന്റെ ടേക്ക് ഓഫ് നീളുന്നു
01:06 AM Feb 05, 2023 | Deepika.com