പത്തനംതിട്ട: സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്ര സര്‍ക്കാര്‍ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്ന കാലത്ത് കേരളം ബജറ്റിലൂടെ പുതിയ ബദല്‍ മാർഗം തേടുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ടയിൽ സീനിയർ ജേർണലിസ്റ്റ് ഫോറം കേരള ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സൗഹ്യദ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങളുടെ ക്ഷേമമാണ് സംസ്ഥാന സര്‍ക്കാരിന് പ്രധാനം. വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പുതിയ മാർഗങ്ങള്‍ തേടേണ്ടത് അത്യാവശ്യമാണ്. കേരളത്തിന്റെ തനതായ നിലയിലുള്ള സാമ്പത്തിക സ്രോതസ് തേടുന്ന ജനകീയ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. സാന്പത്തിക ഞെരുക്കങ്ങളുടെ മധ്യത്തിലും ക്ഷേമപെൻഷനുകൾ വെട്ടിക്കുറച്ചിട്ടില്ല. മാധ്യമ പ്രവത്തകരുടെ പെൻഷൻ വർധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ സജീവമായി ഇടപെടുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. കഴിഞ്ഞ സർക്കാർ വർധിപ്പിച്ച 1000 രൂപ 500 രൂപയായി വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും ചിറ്റയം പറഞ്ഞു.
ഫോറം ജില്ലാ പ്രസിഡന്റ് ക്രിസ് തോമസ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎമാരായ ജോസഫ് എം. പുതുശേരി, രാജു ഏബ്രഹാം, ഹൗസ് ഫെഡ് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, എസ്ജെഎഫ്കെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ജി. മത്തായി, പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ, പി. അജയകുമാർ, എസ്. മുരളീകൃഷ്ണൻ, ഷിജു സ്കറിയ, പ്രസാദ് മൂക്കന്നൂര്‍ എന്നിവർ പ്രസംഗിച്ചു.
കേന്ദ്രം ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളം ബദല്‍ മാര്‍ഗം തേടി: ഡെപ്യൂട്ടി സ്പീക്കര്‍
10:40 PM Feb 04, 2023 | Deepika.com