കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് ചരിവുപുരയിടത്തിലിനെതിരേ അവിശ്വാസ നോട്ടീസ്. ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഭരണസമിതിയിൽ സിപിഎം അംഗങ്ങൾ കോൺഗ്രസിന്റെ കൂടി പിന്തുണ പ്രതീക്ഷിച്ചാണ് അവിശ്വാസ നോട്ടീസ് നൽകിയിരിക്കുന്നത്.
ആറുമാസം മുന്‍പ് സിപിഎം അംഗങ്ങൾ പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വോറമില്ലാതെ ചർച്ച ചെയ്യാനായില്ല.
13 അംഗ ഭരണ സമിതിയില്‍ യുഡിഎഫ് - 3, എല്‍ഡിഎഫ് - 5, ബിജെപി - 3, സ്വതന്ത്രര്‍ - 2 എന്നിങ്ങനെയാണ് കക്ഷി നില. സിപിഎം റിബലായി മത്സരിച്ച സ്വതന്ത്ര അംഗം ബിനോയി ചരിവുപുരയിടമാണ് പ്രസിഡന്റ്. യുഡിഎഫ് റിബലായി വിജയിച്ച ഷെറിയാണ് വൈസ് പ്രസിഡന്റ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിനോയിയെ യുഡിഎഫ് അംഗങ്ങളും പിന്തുണച്ചിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് അവിശ്വാസ നോട്ടീസ് നൽകിയിരിക്കുന്നത്. മറ്റൊരു പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ ടി.കെ. രാമചന്ദ്രൻ നായരുടെ പിന്തുണയും ഇതിനുള്ളതായി പറയുന്നു. ഇതിനിടെ അവിശ്വാസ നീക്കം സിപിഎമ്മിൽ ചർച്ച ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞതവണ അവിശ്വാസ പ്രമേയ ചർച്ച യുഡിഎഫ് ബഹിഷ്കരിച്ചിരുന്നുവെങ്കിലും മുൻ പ്രസിഡന്റ് രാമചന്ദ്രൻ നായർ കോൺഫറൻസ് ഹാളിലെത്തിയിരുന്നുവെങ്കിലും യോഗത്തിൽ ഒപ്പുവച്ചില്ല.
എന്നാൽ ഇത്തവണ അവിശ്വാസത്തെ പിന്തുണയ്ക്കണമെന്ന വിപ്പാണ് അംഗങ്ങൾക്ക് ഡിസിസി നൽകിയിട്ടുള്ളതെന്ന് പറയുന്നു. ഇത് ഇന്നലെ ചേർന്ന ഡിസിസി യോഗത്തിൽ രൂക്ഷമായ വിമർശനത്തിനു കാരണമായി. ബിജെപിയുടെ പിന്തുണയുള്ള പ്രസിഡന്റിനെ യുഡിഎഫ് സഹായിക്കേണ്ടതില്ലെന്ന നിലപാടാണ് ഡിസിസി നേതൃത്വം സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ സിപിഎമ്മുമായി ചേർന്ന് അവിശ്വാസത്തെ പിന്തുണയ്ക്കുന്നതിനെതിരേ രൂക്ഷമായ വിമർശനമാണ് നേതൃത്വത്തിനെതിരേ ഉയരുന്നത്.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ അവിശ്വാസവുമായി സിപിഎം
10:40 PM Feb 04, 2023 | Deepika.com