ഗുരുവായൂർ: പാതിവഴിയിൽ നിലച്ചുപോയ ഗുരുവായൂർ- തിരുനാവായ പാതക്ക് പുതിയ തുടക്കം. പതയുടെ നിർമാണത്തിന് പ്രതീക്ഷ നൽകി കേന്ദ്ര ബജറ്റിൽ 58 കോടി വകയിരുത്തി.
പ്രാരംഭ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ അനുവദിച്ചു. കേരളത്തിന്റെ റെയിൽവെ വികസനത്തിന് ഏറെ പ്രതീക്ഷ നൽകുന്ന പദ്ധതിയാണ് ഗുരുവായൂർ - തിരുനാവായ പാത. പാതയുടെ തൃശൂർ ജില്ലയിലെ സർവേ നടപടികൾ പൂർത്തീകരിച്ചതാണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് മലപ്പുറം ജില്ലയിലെ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പാത ഉപേക്ഷിച്ച നിലയിലായിരുന്നു.
ഗുരുവായൂരിലെ ഭൂമി ഏറ്റെടുക്കൽ ഓഫീസും ഏതാനും വർഷം മുൻപ് അടച്ചുപൂട്ടി. കഴിഞ്ഞ മൂന്ന് വർഷമായി പാതയ്ക്ക് ബജറ്റിൽ തുക വകയിരുത്തിയിരുന്നില്ല. ഗുരുവായൂരിലെ സാമൂഹിക സാംസ്കാരിക സംഘടനയായ ദൃശ്യ ഗുരുവായൂർ ഗുരുവായൂർ - തിരുനാവായ പാത നിർമാണം തുടങ്ങണം എന്നാവശ്യപ്പെട്ട് ജനകീയ സമരം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം ആവശ്യപ്പെട്ട് ദൃശ്യയുടെ പ്രതിനിധികൾ കേന്ദ്ര റെയിൽവെ മന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. ദൃശ്യയുടെ ഇടപെടലിനെ തുടർന്ന് എൻ.കെ. അക്ബർ എംഎൽഎ വിഷയത്തിൽ ഇടപെടുകയും സംസ്ഥാന അഡീഷണൽ സെക്രട്ടറി ഗുരുവായൂർ - തിരുനാവായ പാതക്ക് തുടർ നടപടി ആവശ്യപ്പെട്ട് റെയിൽവെ ബോർഡ് ചെയർമാന് കത്ത് നൽകുകയുമുണ്ടായി.
ടി.എൻ. പ്രതാപൻ എംപിയും പാതക്കായി ഇടപെടൽ നടത്തിയിരുന്നു. 1995 ഡിസംബർ 17 ന് അന്ന് റെയിൽവെ മന്ത്രിയായിരുന്ന സുരേഷ് കൽമാഡിയാണ് ഗുരുവായൂരിൽ നിന്ന് വടക്കോട്ടുള്ള പാതയ്ക്ക് കല്ലിടൽ നടത്തിയത്.
ഗുരുവായൂർ -തിരുനാവായ പാതക്ക് പുതിയ തുടക്കം: കേന്ദ്ര ബജറ്റിൽ 58 കോടി വകയിരുത്തി
01:14 AM Feb 04, 2023 | Deepika.com