ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും ജോലി കിട്ടാത്തപോലെ, പിഎസ്സിക്കു കെട്ടിടം പണിയാൻ ബജറ്റിൽ കിട്ടിയ ആറു കോടി തൃശൂരിനു കിട്ടില്ല. തൃശൂരിൽ സ്ഥലത്തിനായുള്ള ചർച്ചകൾ വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല. നിലവിൽ സ്ഥലം അനുവദിച്ചു കിട്ടിയ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകൾക്ക് തുക ഉപകാരപ്പെടും. കഴിഞ്ഞ വർഷത്തെ ബജറ്റിനെ തുടർന്നാണ് ഇവിടങ്ങളിൽ കെട്ടിടം പണിക്കുള്ള നടപടിയായത്.
തൃശൂരിനു സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു ബജറ്റ് സമ്മേളനം നടക്കുന്ന വേളയിലും റവന്യൂമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും തമ്മിൽ ചർച്ചകൾ നടക്കുന്നേയുള്ളൂ. വെളിയന്നൂർ ക്ഷേത്രത്തിനടുത്ത് പഴയ പാഠപുസ്തക ഡിപ്പോയ്ക്കരികെ 30 സെന്റ് സ്ഥലം പിഎസ്സിക്കു ലഭിക്കുമെന്നാണു പ്രതീക്ഷ. കാസർഗോഡ്, വയനാട് പിഎസ്സി ഒാഫീസുകൾക്കും സ്വന്തം കെട്ടിടം പണിയാൻ സ്ഥലമില്ല.
ജില്ലാ പിഎസ്സി ഒാഫീസുകൾക്കു കെട്ടിടം നിർമിക്കാൻ ആറു കോടി രൂപയും കന്പ്യൂട്ടർ വത്കരണ പ്രവർനങ്ങൾക്കും ഒാൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കാനും 3.38 കോടി രൂപയുമാണു ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
പ്രതിവർഷം 19 ലക്ഷം രൂപ വാടകയിനത്തിൽ മാത്രം നല്കിയാണു രാമനിലയത്തിനു മുന്പിലുള്ള പട്ടികജാതി, പട്ടികവർഗ കോർപറേഷൻ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പിഎസ്സി ഒാഫീസ് പ്രവർത്തിക്കുന്നത്. ഒാൺലൈൻ പരീക്ഷാകേന്ദ്രം ഒരുക്കാൻ മാസംതോറും മുക്കാൽ ലക്ഷത്തോളം വേറെയും ചെലവാക്കുന്നുണ്ട്. മുളിലത്തെ നിലയിലുള്ള ഒാഫീസിലേക്ക് ഭിന്നശേഷിക്കാർക്ക് എത്താൻ ബുദ്ധിമുട്ടാണ്. എന്നിട്ടും സ്വന്തം സ്ഥലത്തിനായുള്ള മുറവിളി അധികൃതർ ഗൗനിച്ചിരുന്നില്ല.
ഉദേ്യാഗാർഥികൾക്ക് ഉപകാരപ്പെടും വിധം ബസ്, റെയിൽവേ സ്റ്റേഷനുകൾക്കു സമീപം സ്ഥലം അനുവദിക്കണമെന്നാണ് പിഎസ്സി അധികൃതരുടെ ആവശ്യം.
കെട്ടിടം പണിയാൻ പിഎസ്സിക്ക് ആറുകോടി; തൃശൂരിനു കിട്ടില്ല
01:11 AM Feb 04, 2023 | Deepika.com