എടത്തിരുത്തി: ജീവിത സായാഹ്നത്തിലും കൃഷിയെ നെഞ്ചോട് ചേർത്ത് വയോധികൻ. ചാമക്കാല സ്വദേശി കറുപ്പം വീട്ടിൽ അബൂബക്കറാണ് എഴുപത്തിരണ്ടാം വയസിലും ചോരാത്ത ആവേശവുമായി കൃഷിക്ക് സമയം ചെലവഴിക്കുന്നത്.
വീട്ടുമുറ്റം തക്കാളി ചെടികൾ കൊണ്ട് ഹരിതാഭമാണ്. പത്ത് വർഷത്തോളമായി വീട്ടുപറന്പിൽ വിവിധയിനം പച്ചക്കറികൾ കൃഷിചെയ്തു വരുന്നുണ്ട്. ഇത്തവണ തക്കാളിക്കൃഷി വൻവിജയമായി. നൂറിലധികം തൈകൾ മണ്ണും വളവും നിറച്ച ചാക്കിലാണ് നട്ടുപിടിപ്പിച്ചത്. ആട്ടിൻകാഷ്ഠമാണ് വളമായി നൽകിയത്.
പച്ചക്കറി കൃഷിക്ക് പുറമെ പതിനഞ്ചോളം ആടുകളെയും അബൂബക്കർ വളർത്തുന്നുണ്ട്. കൃഷിയും ആടു വളർത്തലും ജീവിതത്തിൽ വളരെ സന്തോഷം നൽകുന്നുണ്ടെന്ന് അബൂബക്കർ പറഞ്ഞു.
നേരത്തെ നൂറ് കിലോയോളം തൂക്കം വരുന്ന കൊള്ളി വിളയിച്ച് ശ്രദ്ധേയനായിരുന്നു. ആവതുള്ള കാലത്തോളം കൃഷിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് അബൂബക്കറിന്റെ തീരുമാനം.
ജീവിത സായാഹ്നത്തിലും കൃഷിയെ നെഞ്ചോട് ചേർത്ത് വയോധികൻ
01:09 AM Feb 04, 2023 | Deepika.com