ഇരിങ്ങാലക്കുട: ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട നഗരസഭയുടെ 2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയിലെ ആഭ്യന്തര നിയന്ത്രണ സംവിധാനം പരാജയമാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടിൽ ഒട്ടും യാഥാർഥ്യ ബോധത്തോടെയല്ല ബഡ്ജറ്റ് തയ്യാറായിരിക്കുന്നതെന്ന് വിമർശിക്കുന്നുണ്ട്. മണ്ണ്മാഫിയ നിയന്ത്രിക്കുന്ന ഭരണമായി നഗരസഭയുടെ ഭരണം മാറിയെന്ന് എൽഡിഎഫ് ആരോപിച്ചു.
ആശങ്കപ്പെടുത്തുന്ന പരാമർശങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. നഗരസഭയിൽ നടക്കുന്ന അനധികൃത കെട്ടിട നിർമാണങ്ങളുടെ ആഴവും വ്യാപ്തിയും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉള്ള സഭയിൽ ഇതെങ്ങനെ നടക്കുന്നുവെന്നത് അത്ഭുതമുളവാക്കുന്നതാണ് പ്രതിപക്ഷം വിമർശിച്ചു.
നഗരസഭയുടെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നത് മതിയായ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇല്ലാതെയാണ് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട്, അനധികൃത കെട്ടിടങ്ങളെയും അനധികൃത മൊബൈൽ ടവറുകളെയും കണ്ടെത്തി വസ്തു നികുതി നിർണയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഉത്തരവിന് വിരുദ്ധമായി ടാർ അധിക വിഹിതം നൽകിയത് അംഗീകരിക്കുന്നില്ലെന്ന് പറയുന്ന റിപ്പോർട്ടിൽ മരാമത്ത് പ്രവ്യത്തികൾക്ക് ടാർ വാങ്ങി നൽകിയതിലെ അപാകതകളും വ്യക്തമാക്കുന്നുണ്ട്.
ചാത്തൻ മാസ്റ്റർ ഹാൾ അടക്കമുള്ള നിർമാണ പ്രവൃത്തികൾക്കായി കുഴിച്ചെടുത്ത മണ്ണിന്റെ വിനിയോഗം സംബന്ധിച്ച് കൃത്യമായ മറുപടി ലഭ്യമായില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. കുഴിച്ചെടുത്ത മണ്ണ് യഥാസമയം ലേലം ചെയ്യാഞ്ഞതിനെ തുടർന്ന് നഗരസഭക്ക് ഉണ്ടായ നഷ്ടം ഉണ്ടായതായി റിപ്പോർട്ട് പരാമർശിച്ചിട്ടുണ്ട്. രണ്ടര കോടി രൂപ ചിലവിൽ നിർമ്മിച്ച ആധുനിക ഫിഷ് മാർക്കറ്റിലെ സ്റ്റാളുകളും കസ്തൂർബാ വനിതാ ഷോപ്പിംഗ് കോംപ്ലക്സ്, ഠാണാ ടൂറിസ്റ്റ് ഹോം, മത്സ്യ മാംസ മാർക്കറ്റ് എന്നിവയിലെ കടമുറികളും ഒഴിഞ്ഞ് കിടക്കുകയാണെന്നും നഗരസഭാ കെട്ടിടങ്ങൾ, മൈതാനം എന്നിവ വാടകയ്ക്ക് നൽകുന്നതിന് ബൈലോ തയ്യാറാക്കണമെന്നും റിപ്പോർട്ട് പറയുന്നുണ്ട്. ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അന്വേഷണക്കുറിപ്പുകളിലൂടെ സ്ഥാപനത്തിന്റെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും 68 കുറിപ്പുകൾ നൽകിയതിൽ 45 എണ്ണത്തിനാണ് മറുപടികൾ ലഭിച്ചതെന്നും കുറിപ്പുകളിൽ തുടർ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിന്റെ ആമുഖത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് പരിഹാരം കണ്ടു വരുന്നതായി മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ് യോഗത്തിൽ വിശദീകരിച്ചു. അനധികൃതമായി കണ്ടെത്തിയ എണ്പത്തിയെട്ടു കെട്ടിടങ്ങൾക്കും പതിനെട്ടു മൊബൈൽ ടവറുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അപാതകൾ പരിഹരിച്ച്, വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഒരുമിച്ച് മുന്നോട്ടു പോകുമെന്ന് ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് മുനിസിപ്പൽ ചെയർപേഴ്സണ് സോണിയ ഗിരി പറഞ്ഞു.
ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട നഗരസഭയുടെ 2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്
01:09 AM Feb 04, 2023 | Deepika.com