പത്തനംതിട്ട: റാന്നി വട്ടാർകയത്തെ ജാതിവിവേചനക്കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നുവെന്ന പേരിൽ ആരോപണ വിധേയരായ റാന്നിയിലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം.
പരാതിക്കാരായ എട്ട് ദളിത് കുടുംബങ്ങൾ മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
റാന്നിയിലെ മുൻ ഡിവൈഎസ്പി മാത്യു ജോർജ്, സിഐ എം.ആർ. സുരേഷ് എന്നിവർക്കെതിരേയാണ് അന്വേഷണം. ഹൈക്കോടതിയിലെത്തിയ കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നല്കിയതുമായി ബന്ധപ്പെട്ട് വിവാദമുയർന്നിരുന്നു.
ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് കോഴ വാങ്ങിയാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതെന്ന ആരോപണം നിലനിൽക്കവേയാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും അന്വേഷണം ഉണ്ടാകുന്നത്. കേസ് അട്ടിമറിക്കാനും മൊഴിയിൽ തിരുത്തൽ വരുത്താനും പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്ന പരാതിയാണ് നൽകിയിരുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം. പരാതിക്കാരിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുക്കും. പ്രതികൾക്കെതിരേയുള്ള മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ എട്ടാം പ്രതിയുടെ അറസ്റ്റ് കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു.
റാന്നിയിലെ ജാതിവിവേചനക്കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം
11:07 PM Feb 03, 2023 | Deepika.com