പത്തനംതിട്ട: 25 വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയായ ശബരി റെയിൽവേ ലൈൻ പദ്ധതിയുടെ നടത്തിപ്പിനായി കേരള സർക്കാർ റെയിൽവേ ബോർഡിന് സമർപ്പിച്ച പുതുക്കിയ എസ്റ്റിമേറ്റിന് സർക്കാർ അനുമതി നൽകണമെന്ന് ആന്റോ ആന്റണി എംപി ചട്ടം 377 പ്രകാരം ലോക് സഭയിൽ ആവശ്യപ്പെട്ടു.
എരുമേലിയിൽ നിന്ന് റാന്നി, പത്തനംതിട്ട, കോന്നി, പുനലൂർ, നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കു റെയിൽപാത നീട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകണമെന്നും എംപി പറഞ്ഞു. അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കിയ ശേഷം പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചിരിക്കുകയാണ്.
ശബരി പാതയിൽ നിലവിൽ ഏഴ് കിലോമീറ്റർ റെയിൽവേ ലൈനും പെരിയാറിന് കുറുകെ പാലവും കാലടി റെയിൽവേ സ്റ്റേഷന്റെ നിർമാണവും പൂർത്തിയായിട്ടുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിലൂടെ കടന്നുപോകുന്ന ഈ റെയിൽവേ ടൂറിസം വികസനത്തിന് പ്രോത്സാഹനം നൽകും. റബർ, തേയില, കാപ്പി തുടങ്ങിയ തോട്ടവിളകളുടെയും കാർഷിക ഉത്പന്നങ്ങളുടെയും ഗതാഗതം സുഗമമാക്കാനും ഇത് സഹായിക്കും. എംസി റോഡിലെ കനത്ത തിരക്ക് കാരണം ഓരോ ദിവസവും നിരവധി യാത്രക്കാർക്കാണ് വിമാനങ്ങൾ നഷ്ടമാകുന്നത്. ഈ റെയിൽവേ ലൈൻ നടപ്പായാൽ വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും. ഈ ലൈൻ എരുമേലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നീട്ടുന്നതോടെ ശബരിമല തീർഥാടകർക്ക് ഏറെ സഹായകരമാകുമെന്നും എംപി ചൂണ്ടിക്കാട്ടി.
കേരളത്തിനും തമിഴ്നാടിനുമിടയിലുള്ള യാത്ര സുഗമമാകുമെന്നതിനാലും പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നും ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.
ശബരി റെയിൽ പദ്ധതി പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണം: ആന്റോ ആന്റണി
11:07 PM Feb 03, 2023 | Deepika.com