പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ പത്തനംതിട്ട ജില്ലയ്ക്ക് ആശ്വാസ പദ്ധതികൾ മാത്രം. ശബരിമലയ്ക്കു 30 കോടി രൂപ നീക്കിവച്ചതാണ് ലഭ്യമാകുന്ന കൂടിയ തുക.
കോന്നി സർക്കാർ മെഡിക്കൽ കോളജിനോടനുബന്ധിച്ച് ഡെന്റൽ, നഴ്സിംഗ് കോളജുകൾ അനുവദിക്കുന്നതു ബജറ്റിൽ പരാമർശമുണ്ട്. എല്ലാ താലൂക്കുകളിലും നഴ്സിംഗ് കോളജുകൾ എന്ന പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ചാണ് കോന്നിയിലും നഴ്സിംഗ് കോളജ് ഉണ്ടാകുന്നത്. നിർമാണത്തിലിരിക്കുന്ന പദ്ധതികളുടെ രണ്ടാംഘട്ടത്തിനു പണം പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ വിഹിതം നൽകിയിട്ടില്ല. പുതിയ പദ്ധതികൾ പലതും പ്രഖ്യാപനങ്ങൾ മാത്രമാണെന്ന ആക്ഷേപം ഉയർന്നു.
ടോക്കൺ തുക മാത്രം
ബജറ്റിൽ പുതുതായി പ്രഖ്യാപിച്ച പദ്ധതികൾക്കു ടോക്കൺ തുക മാത്രമാണുള്ളത്. നിയോജക മണ്ഡലങ്ങളിൽനിന്ന് എംഎൽഎമാർ ബജറ്റ് നിർദേശങ്ങളായി നല്‍കിയിട്ടുള്ള പദ്ധതികൾക്ക് ടോക്കൺ തുക നൽകി ആശ്വസിപ്പിക്കുകയാണ് ധനമന്ത്രി ചെയ്തത്. മണ്ഡലങ്ങളിൽ അടിയന്തര പ്രാധാന്യമുള്ള അടിസ്ഥാന വികസന പദ്ധതികൾ പോലും ടോക്കൺ തുകയിലൊതുങ്ങി. പാലം, റോഡ്, ആശുപത്രി വികസനം തുടങ്ങിയ പദ്ധതികളും ഇതിലുൾപ്പെടും.
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി രൂപയും നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ വികസനത്തിന് പത്തു കോടി രൂപയും അധികമായി ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. പമ്പ ഗണപതി ക്ഷേത്രം മുതൽ ഹിൽ ടോപ്പ് വരെ സുരക്ഷാപാലം രണ്ടു കോടി, നിലയ്ക്കൽ വികസനം 2.50 കോടി, പമ്പയിൽനിന്നു സന്നിധാനം വരെ ഔഷധ ജലവിതരണം രണ്ടു കോടി രൂപ എന്നിവയും ബജറ്റ് വിഹിതമായുണ്ട്.
(എല്ലാ എംഎൽഎമാരുടെയും പ്രതികരണങ്ങൾ അനുബന്ധം).
പത്തനംതിട്ടയിൽ എൽഇഡി ഡിസ്പ്ലേ
പദ്ധതിക്ക് ഒരു കോടി
പത്തനംതിട്ട: ആറന്മുളയ്ക്കു നിരവധി പദ്ധതികൾ ബജറ്റിൽ ഇടംനേടിയതായി സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ്.
പത്തനംതിട്ട ചുട്ടിപ്പാറ എല്‍ഇഡി ഡിസ്പ്ലേ സ്ഥാപിക്കാൻ ഒരു കോടി അനുവദിച്ചു. ടൂറിസം വികസന സാധ്യത പ്രയോജനപ്പെടുത്താനുതകുന്നതാണ് പദ്ധതി. ചുട്ടിപ്പാറയിൽനിന്നുള്ള ഡിസ്പ്ലേ പത്തനംതിട്ടയുടെ സായാഹ്നങ്ങളെ കൂടുതൽ ആസ്വാദ്യകരമാക്കി മാറ്റുമെന്നു മന്ത്രി പറഞ്ഞു.
പത്തനംതിട്ട സിവില്‍ സ്റ്റേഷന് വിപുലീകരണത്തിനു ഭൂമിയേറ്റെടുക്കലിന് പത്തു കോടി അനുവദിച്ചു. വലംഞ്ചൂഴി ടൂറിസം പദ്ധതി, തെക്കേമല - നാരങ്ങാനം റോഡ് ബിഎം ആൻഡ് ബിസി നവീകരണം, സി. കേശവന് സ്മാരക മ്യൂസിയത്തിന് ഭൂമിയേറ്റെടുക്കല്‍, അച്ചന്‍കോവിലാര്‍ തീര സംരക്ഷണം, പത്തനംതിട്ട റിംഗ് റോഡ്, അഴൂര്‍ - കാതോലിക്കേറ്റ് സ്കൂൾ, കുളനട സൊസൈറ്റിപ്പടി - കാരിത്തോട്ട, പുത്തന്‍കാവ് - കിടങ്ങന്നൂര്‍ റോഡുകളുടെ ബിഎം ആൻഡ് ബിസി നവീകരണം, ആറന്മുള പമ്പാതീരം ദീര്‍ഘിപ്പിക്കല്‍, ഉള്ളൂര്‍ച്ചിറ നവീകരണം എന്നീ പദ്ധതികളും ബജറ്റിൽ ടോക്കൺ തുകയോടെ അനുമതി നൽകിയിട്ടുള്ളവയാണെന്നു വീണാ ജോർജ് അറിയിച്ചു.
കോന്നിയിൽ ഡെന്റൽ, നഴ്സിംഗ് കോളജുകൾ,
ചിറ്റൂർകടവിൽ പുതിയ പാലത്തിന് 12 കോടി
കോന്നി: കോന്നിയിലെ ദീർഘ കാല അവശ്യമായിരുന്ന ചിറ്റൂർ കടവിൽ പുതിയ പാലത്തിനു 12 കോടി രൂപ അനുവദിച്ചതുൾപ്പെടെ അടിസ്ഥാന സൗകര്യവികസനത്തിലും നാടിന്റെ വിദ്യാഭ്യാസ, കാർഷിക മേഖലയ്ക്കും സംസ്ഥാന ബജറ്റ് പരിഗണിച്ചതായി കെ.യു. ജനീഷ് കുമാർ എംഎൽഎ.
കോന്നി ഡെന്റൽ, നഴ്സിംഗ് കോളജുകൾക്കു ബജറ്റ് വിഹിതം നൽകിയതുൾപ്പെടെ ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ കോന്നിക്കു മികച്ച പരിഗണന ലഭിച്ചു. റബർ സബ്സിഡി നിലനിർത്താനും വന്യമൃഗ ആക്രമണം തടയാനും തുക കൂട്ടിയതു കാർഷിക മേഖലയ്ക്ക് ഉണർവേകും.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത മാതൃകാ പദ്ധതിയാക്കും. ഇടുക്കി, പൂയംകുട്ടി പദ്ധതികൾക്കൊപ്പം പുതിയ മൂഴിയാർ ജലവൈദ്യുത പദ്ധതിക്ക് 10 കോടി. കോടതി സമുച്ചയത്തിന് 50 കോടി അനുവദിച്ചു. 100 കോടി രൂപയുടെ വ്യവസായ പാർക്ക് നിർദേശത്തിനു ബജറ്റ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.
നിരവധി പൊതുമരാമത്ത് പ്രവൃത്തികൾക്കും അനുമതിയായി. ചിറ്റാർ കൂത്താട്ടുകുളം ഗവൺമെന്റ് എൽപി സ്കൂളിന് 1.5 കോടി രൂപയും മുണ്ടൻപാറ ഗവൺമെന്റ് ട്രൈബൽ സ്കൂളിന് ഒരു കോടി രൂപയും അനുവദിച്ചു. കൂടൽ ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് 75 ലക്ഷം രൂപയ്ക്കും പുതിയ കെട്ടിടം നിർമിക്കുന്നതിനു ഭരണാനുമതി ലഭിച്ചു.
പൂങ്കാവ് മാര്‍ക്കറ്റ് നവീകരണവും ഷോപ്പിംഗ് കോംപ്ലക്സ് നിർമാണവും (നാല് കോടി), പുതുക്കട - ചിറ്റാര്‍ - പുലയന്‍പാറ റോഡ്, കോന്നി മോഡല്‍ നോളജ് കാന്പസ്, കലഞ്ഞൂര്‍, ചിറ്റാര്‍, കോന്നി ഗവൺമെന്റ് ഹയര്‍ സെക്കൻഡറി സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനികവത്കരിക്കൽ എന്നിവയ്ക്കും ബജറ്റ് പരാമർശമുണ്ട്.
വകയാര്‍ - അതിരുങ്കല്‍ - കുളത്തുമണ്‍ - കല്ലേലി - കുമ്മണ്ണൂര്‍ - റോഡ്, കോന്നി ഫ്ലൈ ഓവര്‍, കോന്നി ബൈപാസ്, കുമ്പഴ - കോന്നി - വെട്ടൂര്‍ - കാഞ്ഞിരപ്പാറ - കിഴക്കുപുറം - വടക്കുപുറം റോഡ്, കോന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് നവീകരണവും ഷോപ്പിംഗ് കോംപ്ലക്സ്, പിഡബ്ല്യുഡി റസ്റ്റ് ഹൗസ് നിർമാണം, കോന്നിയില്‍ ആധുനിക മൃഗാശുപത്രി, ഏനാദിമംഗലം - പുത്തന്‍ചന്ത -തേപ്പുപാറ റോഡ്, തണ്ണിത്തോട്ടില്‍ അഭയാരണ്യം വനം പദ്ധതി, കോന്നി ടൂറിസം വികസനം, കുമ്പളാംപൊയ്ക - മുണ്ടയ്ക്കല്‍ - പൊതീപ്പാട് റോഡ്, വട്ടക്കാവ് - വെള്ളപ്പാറ - കുരിശുംമൂട് റോഡ്. പ്രഖ്യാപിച്ച പ്രവൃത്തികൾക്കു ഭരണാനുമതി ലഭിക്കാനുള്ള തുടർ ഇടപെടൽ നടത്തുമെന്നും ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
വീയപുരം റോഡിനും
നെടുന്പ്രം സ്റ്റേഡിയത്തിനും ബജറ്റ് വിഹിതം
തിരുവല്ല: നിയോജക മണ്ഡലപരിധിയിൽ കടപ്ര - വീയപുരം ലിങ്ക് റോഡിന് രണ്ടു കോടി രൂപയും നെടുന്പ്രം പഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് 40 ലക്ഷം രൂപയും അനുവദിച്ചതാണ് ബജറ്റിലെ പ്രധാന നേട്ടങ്ങളെന്ന് മാത്യു ടി. തോമസ് എംഎൽഎ.
എംഎൽഎയുടെ ശിപാർശ പ്രകാരമുള്ള റോഡ് വികസന പദ്ധതികൾക്കടക്കം ടോക്കൺ തുക ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റപ്പുഴ പിഎച്ച്സി, മന്നംകരച്ചിറ പാലം, അട്ടക്കുളം - വായ്പൂര് റോഡ്, കുറ്റപ്പുഴ - എംടിസി - കിഴക്കൻമുത്തൂർ റോഡ്, ഡക്ക്ഫാം - ആലുംതുരുത്തി - കുത്തിയതോട് - ഇരമല്ലിക്കര റോഡ്, സ്വാമി പാലം, പന്നായി - തേവേരി റോഡ്, കറ്റോട് പാലം, നരണം ഇരതോട്ടിൽ സബ് സെന്ററും ക്യാന്പ് ഷെൽറ്ററും, ആലുംതുരുത്തി - പനച്ചമൂട് - തോക്കിനടി - ചക്കുളത്ത്കാവ് - പനച്ചമൂട് റോഡ്, തേലപ്പുഴക്കടവ് പാലം, തിരുവല്ല സബ് ട്രഷറി, തിരുവല്ല വിദ്യാഭ്യാസ കോംപ്ലക്സ് നടയ്ക്കൽ - മുണ്ടിയപ്പള്ളി - പുന്നിലം - കമ്മാളത്തകിടി റോഡ്, കാഞ്ഞിരത്തുമൂട് - ചാത്തങ്കേരി കടവ് - മണക്ക് റോഡ്, മഞ്ഞാടി - ആമല്ലൂർ - കുറ്റപ്പുഴ റോഡ്, കണ്ണപ്ലാവ് - കുളത്തൂർമൂഴി റോഡ് എന്നിവയ്ക്കാണ് ടോക്കൺ തുക വച്ചിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു.
അടൂർ മണ്ഡലത്തിൽ 97.5
കോടിയുടെ പദ്ധതികൾ
അടൂർ: സംസ്ഥാന ബജറ്റിൽ 97.5കോടി രൂപയുടെ പദ്ധതികൾ അടൂർ നിയോജക മണ്ഡലത്തിൽ ലഭിക്കുമെന്നു ഡെപ്യൂട്ടി സ്പീക്കറും സ്ഥലം എംഎൽഎയുമായ ചിറ്റയം ഗോപകുമാർ. നിലവിലുള്ളതും പുതിയതും ഉൾപ്പെടെ 20 പദ്ധതികൾക്കാണ് തുക അനുവദിച്ചത്.
അടൂർ റവന്യു കോംപ്ലക്സ് അഞ്ചു കോടി, ഏറത്ത് നെടുംകുന്ന്മല ടൂറിസം 3.5 കോടി, പന്തളം ഫുട്ട് ഓവർ ബ്രിഡ്ജ് 3.5 കോടി, കൊടുമൺ ഇഎംഎസ് സ്റ്റേഡിയം അനുബന്ധ കായിക വിദ്യാലയം 10 കോടി, ഏറത്ത് പഞ്ചായത്ത് ഓഫീസ് നിർമാണം രണ്ടുകോടി, പന്തളം സബ് ട്രഷറി നിർമാണം 3.3 കോടി, പന്തളം എഇ ഓഫീസ് നിർമാണം 2.3 കോടി.
അടൂർ സംസ്കാരിക നിലയവും കൺവൻഷൻ സെന്റർ നിർമാണവും 5 കോടി, ചിറമുടിച്ചിറ ടൂറിസം 2.5 കോടി, പന്തളം പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫീസ് നിർമാണം രണ്ടു കോടി, നെല്ലിമുകൾ തെങ്ങമം - വെളളച്ചിറ - ആനയടി റോഡ് 10 കോടി, അടൂർ കോർട്ട് കോംപ്ലക്സ് രണ്ടാംഘട്ടം 7.5 കോടി, പറക്കോട് - ഐവർകാല റോഡ് 7.4 കോടി, കാച്ചുവയൽ - ആനന്ദപ്പള്ളി റോഡ് 4.5 കോടി, കൊടുമൺ മുല്ലോട്ട് ഡാം 3.5 കോടി, ഹോളിക്രോസ് - ആനന്ദപ്പള്ളി റോഡ് എട്ടുകോടി, കൊടുമൺ - അങ്ങാടിയ്ക്കൽ റോഡ് 8 കോടി, പന്തളം എസ്ആർഒ നിർമാണം 4.5 കോടി, പന്തളം ആതിരമല ടൂറിസം നാലു കോടി, ചിരണിക്കൽ വാട്ടർ പ്ലാന്റ് പുനരുദ്ധാരണം ഒരു കോടി രൂപ എന്നിവയാണ് ബജറ്റിൽ നിർദേശിക്കപ്പെട്ട പദ്ധതികൾ.
സ്കിൽ പാർക്കിനു രണ്ടാംഘട്ടം,
റാന്നി ട്രാഫിക് പോലീസ് സ്റ്റേഷൻ
റാന്നി: സംസ്ഥാനത്തിനു തന്നെ മാതൃകയായ റാന്നി നോളജ് വില്ലേജ് പദ്ധതിയിൽ സ്കിൽ പാർക്ക് രണ്ടാംഘട്ടത്തിന് ബജറ്റ് വിഹിതം. റാന്നി മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കാർഷിക മേഖലയ്ക്കു ഗുണകരമാകുന്ന തരത്തിൽ ബജറ്റ് വിഹിതം അനുവദിച്ചിട്ടുണ്ടെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
ഇട്ടിയപ്പാറ - ഒഴുവൻ പാറ - ഇണ്ടായിക്കൽ - വടശേരിക്കര റോഡിനു പത്തുകോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയതോടെ റാന്നിയുടെ വികസന മേഖലയിൽ ഏറെ പ്രയോജനപ്പെടുമെന്ന് എംഎൽഎ പറഞ്ഞു. ബിഎംബിസി നിലവാരത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. എംഎൽഎ സമർപ്പിച്ച മറ്റ് 19 പ്രവൃത്തികൾക്കും ബജറ്റ് ടോക്കൺ പ്രൊവിഷനിൽ ഇടം നൽകി.
റാന്നി ടൂറിസം സർക്യൂട്ട്, വടശേരിക്കര ബസ് സ്റ്റാൻഡ് - ഷോപ്പിംഗ് കോംപ്ലക്സ്, തുലാപ്പള്ളി ട്രൈബൽ ആശുപത്രി, കടുമീൻചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം, എഴുമറ്റൂർ കൃഷാഭവൻ കെട്ടിടം, വെച്ചൂച്ചിറ മൂല്യവർധിത ക്ഷീരോത്പന്ന യൂണിറ്റ്, റാന്നി സമഗ്ര കാർഷിക വികസന പദ്ധതി, കോട്ടാങ്ങൽ ആശുപത്രി കെട്ടിടം, മഠത്തുംമൂഴി മഠത്തിൽ തോട്ടിൽ പാലം, റിംഗ് റോഡ്, ബാസ്റ്റോ റോഡ്, റാന്നി പൊതുമരാമത്ത് ഗസ്റ്റ് ഹൗസിനു പുതിയ കെട്ടിടം, റാന്നി ട്രാഫിക് പോലീസ് സ്റ്റേഷൻ, കാഞ്ഞീറ്റുകര സിഎച്ച്സി കെട്ടിടം, ചെറുകോൽ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം, പെരുന്പെട്ടി ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടം, വെച്ചൂച്ചിറ പിഎച്ച്സിക്കു കെട്ടിടം എന്നിവയാണ് ബജറ്റിൽ ഇടം നേടിയ മറ്റു പ്രവൃത്തികൾ. റാന്നി ടൗൺ പ്ലാനിംഗിനും ബജറ്റിൽ അനുമതിയായിട്ടുണ്ട്.
സോളാർവേലിയും വന്യമൃഗശല്യം തടയാനുള്ള പദ്ധതികൾ ബജറ്റിൽ അംഗീകരിച്ചതോടെ കാർഷിക മേഖലയ്ക്കും ആശ്വാസമാകുമെന്ന് എംഎൽഎ പറഞ്ഞു.
പത്തനംതിട്ടയ്ക്ക് കൊച്ചുകൊച്ചു സന്തോഷങ്ങൾ മാത്രം
11:04 PM Feb 03, 2023 | Deepika.com