വടക്കാഞ്ചേരി: തെക്കുംകര വില്ലേജ് ഓഫീസിൽ സ്ഥിരമായി വില്ലേജ് ഓഫീസർ ഇല്ല. ആറു മാസത്തിനുള്ളിൽ ആറാമത്തെ ഓഫീസറാണ് വില്ലേജ് ഓഫീസിൽ സ്ഥാനമേല്‍ക്കുന്നത്. മലയോര കർഷിക മേഖലയായ തെക്കുംകര, മണലിത്തറ എന്നീ ഗ്രൂപ്പ് വില്ലേജ് ഓഫീസുകളിലാണ് സ്ഥിരമായി വില്ലേജ് ഓഫീസർമാർ ഇല്ലാത്തത്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ആറു വില്ലേജ് ഓഫീസർമാർ ചാർജെടുകയും പിന്നീട് സ്ഥലം മാറി പോകുകയും ചെയ്തു.
നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസറും ചാർജുള്ള ഇപ്പോഴത്തെ ഓഫീസറും നാലു വില്ലേജുകളുടെ ചാർജാണ് വഹിക്കുന്നത്. ഇപ്പോൾ നിലവിൽ ചാർജുള്ള ഓഫീസർ കിലോമീറ്ററോളം അകലെയുള്ള കടങ്ങോട് വില്ലേജ് ഓഫീസിന്റെ മേൽനോട്ടമാണ് നിർവഹിക്കുന്നത്. തെക്കുംകര വില്ലേജിൽ ഓഫീസർ എത്തുന്നത് വല്ലപ്പോഴുമാണ്.
ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. വർഷങ്ങൾക്കുമുന്‍പ് നിർമിച്ച ഇടുങ്ങിയ കെട്ടിടത്തിലാണ് ഓഫീസിന്റെ പ്രവർത്തനം. ആവശ്യത്തിന് മറ്റു ജീവനക്കാരും ഓഫീസിൽ കുറവാണ്.
ഗ്രൂപ്പ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം രണ്ടായി തിരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരങ്ങൾ നടത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
സ്ഥലംമാറി വരുന്ന ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് വാഹന സൗകര്യം കുറവാണെന്നും ഓഫീസിന്റെ ദൂരപരിധി വളരെ കൂടുതലാണെന്നും പറഞ്ഞാണ് സ്ഥലമാറ്റം വാങ്ങി പോകുന്നത്.
അതു കൊണ്ടുതന്നെ സ്ഥിരമായി ഓഫീസറേയും ആവശ്യത്തിന് മറ്റു ജീവനക്കാരേയും നിയമിച്ച് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്ഥിരമായി വില്ലേജ് ഓഫീസർ ഇല്ല: ദുരിതത്തിലായി പ്രദേശവാസികൾ
01:00 AM Feb 03, 2023 | Deepika.com