നിലന്പൂർ: നിലന്പൂർ-ഷൊർണൂർ പാതയിൽ തീവണ്ടികളുടെ എൻജിൻ തകരാർ പതിവാകുന്നു. വ്യാഴാഴ്ചയും ഈ പാതയിൽ 25 മിനിറ്റോളം വണ്ടി വഴിയിൽ കിടന്നു. ഒടുവിൽ മെക്കാനിക്കുകളുടെ നിർദ്ദേശമനുസരിച്ച് ലോക്കോ പൈലറ്റുമാർ തന്നെ വാഹനം താത്കാലികമായി നന്നാക്കിയാണ് ഷൊർണൂരിലേക്ക് പോയത്. രാവിലെ ഏഴുമണിക്ക് നിലന്പൂർ നിന്ന് പുറപ്പെടുന്ന നിലന്പൂർ-ഷൊർണൂർ വണ്ടിക്കാണ് വ്യാഴാഴ്ച എൻജിൻ തകരാർ വന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഷൊർണൂർ നിന്ന് നിലന്പൂർക്ക് വരികയായിരുന്ന വണ്ടി രണ്ടു മണിക്കൂറാണ് പട്ടിക്കാടിനടുത്ത് എൻജിൻ തകരാറിലായതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയത്. ഒടുവിൽ നിലന്പൂരിൽ ഉണ്ടായിരുന്ന കോട്ടയം വണ്ടിയുടെ എൻജിൻ ഉപയോഗിച്ചാണ് കുടുങ്ങിയ വണ്ടിയെ നിലന്പൂർക്ക് എത്തിച്ചത്.
കോട്ടയം വണ്ടി എൻജിനില്ലാതെ പട്ടിക്കാട് നിർത്തിയിട്ടതിനാൽ ഇതിലെ യാത്രക്കാർ ഏറെ നേരം വഴിയിൽ കുടുങ്ങി കിടന്നു. മറ്റൊരു എൻജിനെത്തിച്ചാണ് പിന്നീട് കോട്ടയം വണ്ടിക്ക് പോകാനായത്. ഇതിനെ തുടർന്ന് പാതയിലെ മറ്റു നാലോളം വണ്ടികൾക്ക് സമയക്രമം പാലിക്കാൻ കഴിഞ്ഞില്ല. യാത്രക്കാർക്ക് ഷൊർണൂരിൽ നിന്നുള്ള കണക്ഷൻ വണ്ടികളും കിട്ടിയില്ല.
വൈകുന്നേരം നിലന്പൂർ നിന്ന് പാലക്കാടേക്ക് പോകുന്ന വണ്ടി രണ്ടു മണിക്കൂർ വൈകിയാണ് നിലന്പൂർ നിന്ന് പുറപ്പെട്ടതെങ്കിലും ക്രോസിങ് സ്റ്റേഷൻ ഇല്ലാത്തതിനാൽ വാണിയന്പലത്ത് പിന്നേയും ഏറെ നേരം കാത്തുകിടക്കേണ്ടി വന്നിരുന്നു.
പാതയിൽ കൂടുതൽ ക്രോസിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചാലെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയുള്ളു. 66 കിലോമീറ്റർ ദൈർഘ്യമുള്ള നിലന്പൂർ-ഷൊർണൂർ പാതയിൽ നിലവിൽ വാണിയന്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് ക്രോസിംഗ് സ്റ്റേഷനുകളുള്ളത്. വല്ലപ്പുഴയിലോ കുലുക്കല്ലൂരിലോ ഒരു ക്രോസിങ് സ്റ്റേഷൻ വേണമെന്ന ആവശ്യം ദീർഘകാലമായി തീവണ്ടി യാത്രക്കാർ ഉന്നയിക്കുന്നതാണെങ്കിലും റെയിൽവേ അധികൃതർ ഇതുവരെ കനിഞ്ഞിട്ടില്ല.
പഴക്കമുള്ള എൻജിനുകൾ ഉപയോഗിക്കുന്നതാണ് കൂടെക്കൂടെയുള്ള തകരാറിന് കാരണമെന്നാണ് റെയിൽവേയിൽ നിന്നുതന്നെയുള്ള ജീവനക്കാർ പറയുന്നത്.
നിലന്പൂർ-ഷൊർണൂർ പാത ഏറെ ആകർഷകമാണെങ്കിലും പാതയിലെ വണ്ടികളുടെ കൃത്യമായ അറ്റകുറ്റപ്പണികളും നവീകരണവും സമയത്ത് നടക്കുന്നില്ലെന്നാണ് ആക്ഷേപം.
തീവണ്ടി വഴിയിൽ കുടുങ്ങുന്നത് പതിവാകുന്നു
12:11 AM Feb 03, 2023 | Deepika.com