പത്തനംതിട്ട: നഗരത്തിൽ അഗ്നിബാധ തടയുന്നതു സംബന്ധിച്ച സെമിനാർ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ് നേതൃത്വം നൽകി. ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാന്പ്ര അധ്യക്ഷത വഹിച്ചു. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും വെള്ളം ലഭിക്കുന്ന തരത്തിൽ ജലസേചന വകുപ്പിന്റെ ഹൈഡ്രന്റ് കണക്ഷൻ നഗരത്തിൽ സ്ഥാപിക്കണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.
ഫയർഫോഴ്സിന്റെ ടാങ്കിൽ അഞ്ച് മിനിറ്റ് മാത്രം പ്രവർത്തിപ്പിക്കാനുള്ള 5000 ലിറ്റർ വെള്ളത്തിന്റെ സംഭരണം മാത്രമാണുള്ളത്. പിന്നീടുള്ള ആവശ്യങ്ങൾക്ക് വെള്ളം ശേഖരിച്ചുവരേണ്ടിവരും. 24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കുന്ന ഹൈഡ്രന്റ് സ്ഥാപിച്ചാൽ ഇത്തരം പ്രതിസന്ധികൾ അടിയന്തര ഘട്ടത്തിൽ തരണം ചെയ്യാനാകുമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. കഴിഞ്ഞയിടെ പത്തനംതിട്ടയിലുണ്ടായ അഗ്നിബാധയിൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കി സംരക്ഷിച്ച അഗ്നിശമനസേനാംഗങ്ങളെ യോഗം ആദരിച്ചു.
ജില്ലാ ട്രഷറർ കെ.എസ്. അനിൽകുമാർ, ഷാജി മാത്യു, കെ.പി. തമ്പി, ആലിഫ് ഖാൻ, ജോർജ് വർഗീസ്, കെ. സുരേഷ് ബാബു, നൗഷാദ് റോളക്സ്, ഇസ്മായേൽ മൾബറി, കെ.വി. ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
നഗരത്തിൽ സ്ഥിരമായ ഹൈഡ്രന്റ് പൈപ്പ് കണക്ഷൻ നൽകണം: വ്യാപാരി വ്യവസായി
10:27 PM Feb 02, 2023 | Deepika.com