തിരുവല്ല: ഭക്ഷ്യവിഷബാധയെന്ന സംശയത്തെത്തുടര്‍ന്ന് തിരുവല്ല താലൂക്കിലെ പടിഞ്ഞാറൻ മേഖലയിലെ പശുക്കള്‍ ചികിത്സയില്‍. പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍, കുഴുവേലിപ്പുറം മേഖലകളിലാണ് കന്നുകാലികളിലാണ് രോഗബാധ കണ്ടു തുടങ്ങിയത്. കാലിത്തീറ്റയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തിലാണ് ചികിത്സ.
ആലുംതുരുത്തി മണലിമുണ്ടകത്തില് ജഗന്നാഥന് പിള്ള, വേങ്ങല്‍ വായ്പൂപറമ്പില് രാമചന്ദ്രന് പിള്ള, സാജന് കണത്തറ, ചാലക്കുഴി തുമ്പയില്‍ അജിത്ത്, ആലുംമൂട്ടില്‍ ജെയിംസ് എന്നീ കര്‍ഷരുടെ പശുക്കളിലാണ് രോഗം കണ്ടത്. അടുത്തയിടെ വിതരണത്തിന് എത്തിയ കാലിത്തീറ്റയിൽ നിന്നാകാം വിഷാംശം ഉണ്ടായതെന്ന് പെരിങ്ങര മൃഗാശുപത്രി അധികൃതര്‍ പറഞ്ഞു. കോട്ടയം ജില്ലയിലും കന്നുകാലികള്‍ക്ക് കാലിത്തീറ്റയില്‍ നിന്ന് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റിരുന്നു.
പാൽ ഉത്പാദനം കുറഞ്ഞു
രോഗം ബാധിച്ച പശുക്കള്‍ തീറ്റ എടുക്കുന്നില്ല. വയറിളക്കവും വയറ് വീര്‍ക്കലും മൂലം പശുക്കള്‍ അവശനിലയിലാണ്. പാല് ഉത്പാദനവും കുത്തനെ കുറഞ്ഞു. പത്ത് ലിറ്റര്‍ പാല് കിട്ടിക്കൊണ്ടിരുന്ന പശുക്കളില്‍ നിന്നു രണ്ടു ലിറ്റര്‍ പാല് പോലും ലഭിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു. ഇതോടെ കര്‍ഷകരുടെ വരുമാനവും കുറഞ്ഞു.
കാലിത്തീറ്റയിൽ ചേര്‍ക്കുന്ന ചില ഉത്പന്നങ്ങള്‍ കന്നുകാലികള്‍ക്ക് ദഹിക്കാതെ വരാറുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ വ്യാപകമായി കന്നുകാലികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ടുകളില്ല. എവിടെയെങ്കിലും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയതായും അധികൃതര്‍ പറഞ്ഞു. കോട്ടയം ജില്ലയില്‍ അടക്കം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് കെഎസ്ഇ കമ്പനിയുടെ കെഎസ് പ്രീം തീറ്റയാണെന്ന് കണ്ടെത്തിയതായി മൃഗസംരക്ഷണവകുപ്പ് പറയുന്നു. ഇതേത്തുടർന്ന് കമ്പനി തീറ്റ പിന്‍വലിക്കുകയും ചെയ്തു.
അപ്പര്‍കുട്ടനാട്ടില്‍ രോഗം ബാധിച്ച എല്ലാ കന്നുകാലികള്‍ക്കും മരുന്ന് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
പച്ചപ്പുല്ല് ലഭ്യമല്ല
വരള്‍ച്ച പിടിമുറുക്കിയതോടെ പച്ചപ്പുല്ല് ലഭ്യത കുറഞ്ഞതാണ് ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധി. വൈക്കോല്‍ ക്ഷാമവും രൂക്ഷമാണ്. പച്ചപ്പുല്ല് ക്ഷാമം നേരിടുമ്പോള്‍ ഇതര സംസ്ഥാനത്ത് നിന്നുള്ള വൈക്കോലാണ് കന്നുകാലികള്‍ക്ക് നല്‍കുന്നത്. ഇത് എത്തിക്കാനും ചെലവേറെയാണ്. വരുമാനം കുറയുകയും ചെലവ് വർധിക്കുകയും ചെയ്തതോടെ ക്ഷീരകർഷകരിൽ നല്ലൊരു പങ്കും ഇതര മേഖലകളിൽ ശ്രദ്ധിക്കാൻ തുടങ്ങി.
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചിരുന്ന കെട്ടു കച്ചിയും അപ്പര്‍കുട്ടനാട്ടില്‍ ഇപ്പോള്‍ കിട്ടാനില്ല.
വര്‍ഷങ്ങളായി കൃഷി ഇല്ലാതെ കിടക്കുന്ന പാടങ്ങളില്‍ വളരുന്ന പുല്ല് ചെത്തിയാണ് മിക്കവരും ഇപ്പോള്‍ കാലികള്‍ക്ക് നല്‍കുന്നത്. പച്ചപ്പുല്ലിന്റെ ലഭ്യത കുറയുകയും വൈക്കോല്‍ കിട്ടാതെ വരികയും ചെയ്തതോടെ പാല് ഉത്പാദനത്തില്‍ വലിയ ഇടിവുണ്ടായതായി കർഷകർ പറയുന്നു.
പെരിങ്ങരയിൽ പശുക്കൾ ചികിത്സയിൽ; ഭക്ഷ്യവിഷബാധയെന്നു സംശയം
10:23 PM Feb 02, 2023 | Deepika.com