ഇരിങ്ങാലക്കുട: നഗരസഭ അന്തിച്ചന്തയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ലാഭകരമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെ ഈവനിംഗ് മാർക്കറ്റ് അടച്ചുപൂട്ടാൻ നഗരസഭ യോഗത്തിൽ തീരുമാനമായി.
മാർക്കറ്റിലെ സ്റ്റാളുകൾ ലേലത്തിൽ പോകുന്നില്ലെന്നും കൗണ്‍സിൽ നിശ്ചയിച്ച നിരക്കിൽ ഫീസ് പിരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണെന്നും ഇതു സംബന്ധിച്ച് യോഗത്തിന് മുന്‍പാകെ വന്ന അജൻഡയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാന്പത്തിക വർഷത്തിൽ രണ്ടുവട്ടം ലേലം നടത്തിയിട്ടും ആരും ലേലമെടുക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് ചന്ത അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിൽ തീരുമാനിച്ചത്.
ആൽത്തറയ്ക്ക് തെക്കുഭാഗത്ത് 2006 സെപ്റ്റംബർ ഒന്നിനാണ് നഗരസഭ അന്തിച്ചന്ത തുറന്നത്. വഴിയോരകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചന്ത ആരംഭിച്ചതെന്നാണ് വ്യാപാരികൾ പറയുന്നത്. 24 സ്റ്റാളുകളാണ് ഇവിടെയുള്ളത്. ഇതിൽ ഭൂരിഭാഗം മത്സ്യസ്റ്റാളുകളാണെങ്കിലും ചിക്കൻ, പച്ചക്കറി സ്റ്റാളുകളും ഈ മാർക്കറ്റിൽ ഉണ്ട്.
ദിവസവും വൈകീട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന ചന്ത വൈകുന്നേരങ്ങളിൽ ജോലികഴിഞ്ഞ് മടങ്ങുന്നവർക്ക് വലിയ ആശ്വാസമായിരുന്നു. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് വലിയ ആശ്രയമായിരുന്നു മാർക്കറ്റ്. നിരവധി ആളുകളാണ് വൈകുന്നേരങ്ങളിൽ മാർക്കറ്റിൽ എത്തിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. ലേലമെടുക്കാൻ ആളില്ലാത്തതിനാൽ നിലവിൽ നഗരസഭ നേരിട്ടാണ് ചന്തയിൽ ഫീസ് പിരിവ് നടത്തുന്നത്. ചന്തയിലെ കച്ചവടക്കാർ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
ഈ സാഹചര്യത്തിൽ അന്തിച്ചന്തയുടെ പ്രവർത്തനം അവസാനിപ്പിക്കാമെന്ന മുനിസിപ്പൽ ചെയർപേഴ്സണ്‍ സോണിയാ ഗിരിയുടെ നിർദേശത്തോട് എൽഡിഎഫ് അംഗങ്ങൾ യോജിക്കുകയായിരുന്നു.
ഈ വിഷയം കൗണ്‍സിൽ യോഗത്തിൽ ആദ്യം ചർച്ച ചെയ്യ്തപ്പോൾ ബിജെപി പ്രതിനിധി സന്തോഷ് ബോബൻ അന്തിച്ചന്ത അവസാനിപ്പിക്കുന്നതിനെ അനുകൂലിച്ചുവെങ്കിലും പിന്നീട് എതിർപ്പുമായി രംഗത്തു വരികയായിരുന്നു. പടിഞ്ഞാറൻ മേഖലയിൽ വേറെ ഫിഷ് മാർക്കറ്റ് ഇല്ലാത്ത സാഹചര്യത്തിൽ അന്തിച്ചന്ത പൂട്ടരുതെന്നാണ് ബിജെപിയുടെ നിർദേശം.
ഇരിങ്ങാലക്കുട നഗരസഭയുടെ അന്തിച്ചന്തയ്ക്ക് മരണമണി
12:54 AM Feb 02, 2023 | Deepika.com