കാടുകുറ്റി: ബസ് സ്റ്റേഷനിൽ പുതുതായി നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിനെ കുറിച്ച് ജനങ്ങളിൽ നിലനിൽക്കുന്ന സംശയങ്ങളും ആശങ്കകളും പരിഹരിക്കണമെന്നും കൂടിയാലോചനകളിലൂടെ മാത്രമേ നിർമാണം ആരംഭിക്കാവൂ എന്നും കാടുകുറ്റി ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ കോണ്ഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.
നിലവിലെ പ്ലാൻ പ്രകാരം ബസ് സ്റ്റേഷനിലെത്തുന്ന ബസുകൾക്ക് പാർക്കിംഗ് സൗകര്യം അപര്യാപ്തമാണെന്നും ദീർഘവീക്ഷണത്തോടെ പ്ലാനിൽ മാറ്റം വരുത്താൻ അധികൃതർ തയ്യാറാകണമെന്നും കോണ്ഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ മോളി തോമസ് ആവശ്യപ്പെട്ടു. പ്ലാനിൽ ഡ്രൈനേജ്, ശുചിമുറി സംവിധാനങ്ങൾ ഇല്ലെന്നും ആരോപിച്ചു.
ബസുകൾക്ക് സ്റ്റേഷനിൽ സുഗമമായി പ്രവേശിക്കാനും പുറത്തു പോകുവാനുമുള്ള ക്രമീകരണങ്ങൾ ഉറുപ്പു വരുത്തണം. കോംപ്ലക്സിൽ വിഭാവനം ചെയ്യുന്ന മുറികളുടെ വലിപ്പം കേവലം 150 ചതുരശ്ര അടി മാത്രമാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികളെയും പൊതുജനങ്ങളുടെയും പങ്കെടുപ്പിച്ച് യോഗം വിളിക്കണമെന്നും ക്രിയാത്മകമായ നിർദ്ദേശങ്ങൾ പരിഗണിച്ച് നിർമാണം കുറ്റമറ്റതാക്കണമെന്നും പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യങ്ങളുയർന്നു. നിർദ്ദിഷ്ട പ്ലാനിൽ മാറ്റം വരുത്താതെ കോംപ്ലക്സ് നിർമാണം തുടങ്ങാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ കോണ്ഗ്രസ് അംഗങ്ങൾ വിയോജന കുറിപ്പ് രേഖപ്പെടുത്തി. തുടർന്ന് പഞ്ചായത്ത് കവാടത്തിനു മുന്നിൽ കോണ്ഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു.
മോളി തോമസ്, മേഴ്സി ഫ്രാൻസീസ്, ഡെയ്സി ഫ്രാൻസീസ്, കെ.സി.മനോജ്, ലിജി അനിൽകുമാർ, ജിജ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രുപ വകയിരുത്തിയാണ് കോംപ്ലക്സ് നിർമിക്കുന്നത്. പഞ്ചായത്തിനാണ് മേൽനോട്ട ചുമതല.
ഷോപ്പിംഗ് കോംപ്ലക്സ്: പ്ലാനിലെ പോരായ്മകൾ പരിഹരിക്കണമെന്ന് കോണ്ഗ്രസ് അംഗങ്ങൾ
12:54 AM Feb 02, 2023 | Deepika.com