തൃശൂർ: ഓരോ അർധവർഷത്തേയും വസ്തുനികുതിയുടെ പത്തുശതമാനം തുക സേവന ഉപനികുതി സർച്ചാർജ് നിലയിൽ ഈടാക്കാനുള്ള കോർപറേഷൻ തീരുമാനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്.
2019 ജനുവരി 16ലെ കൗണ്‍സിൽ തീരുമാനപ്രകാരം ഏഴു വർഷത്തെ സേവന ഉപനികുതിയായി 130 ശതമാനം പിരിക്കാനുള്ള തീരുമാനമാണ് റദ്ദ് ചെയ്തത്. ഇതിനെതിരേ ദാസ് കോണ്ടിനന്റൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചത്. സേവനഉപനികുതി-സർച്ചാർജ് ഇല്ലാതെ കെട്ടിടനികുതി മാത്രം സ്വീകരിച്ച് രശീത് നൽകാനാണ് തൃശൂർ കോർപറേഷനോട് ജസ്റ്റീസ് ടി.ആർ. രവി ഉത്തരവിട്ടത്. പുതിയതായി സേവനങ്ങൾ ഏർപ്പെടുത്തുന്പോൾ മാത്രമാണ് അതാതുമേഖലകളിലെ ഗുണഭോക്താക്കളിൽനിന്ന് സേവന ഉപനികുതി/ സർചാർജ്ജ് ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്നത്.
മുൻകാല പ്രാബല്യത്തോടെ നികുതി ഏർപ്പെടുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാർക്കായി അഭിഭാഷകരായ പി.ബി. കൃഷ്ണൻ, പി.ബി. സുബ്രമണ്യൻ, സാബു ജോർജ് എന്നിവർ ഹാജരായി.
കോർപറേഷന്റെ സേവന ഉപനികുതിക്ക് ഹൈക്കോടതി വിലക്ക്
12:50 AM Feb 02, 2023 | Deepika.com