തൃശൂർ: ആറു ജില്ലകളിൽ 31763 ഏക്കർ കൃഷിയാണു തരിശു കിടക്കുന്നതെന്നു കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കണക്കാണിത്. "കൃഷിഭൂമി, പുതുകേരളം’ എന്ന മുദ്രാവാക്യമുയർത്തി കെഎസ്കെടിയു നടത്തുന്ന സംസ്ഥാന ജാഥ കടന്നുവന്ന ജില്ലകളിലെ കണക്കു മാത്രമാണിത്. ഇവിടങ്ങളിൽ കൃഷിയിറക്കാൻ നടപടിയെടുക്കും.
കേരളത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ ബിജെപിയും യുഡിഎഫും പരിശ്രമിക്കുകയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇന്നലെ തൃശൂർ ജില്ലയിൽ പര്യടനം കഴിഞ്ഞ് ജാഥ എറണാകുളം ജില്ലയിലേക്കു കടന്നു.
പത്രസമ്മേളനത്തിൽ വൈസ് ക്യാപ്റ്റൻ ലളിതാ ബാലൻ, സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനൻ, ജില്ലാ സെക്രട്ടറി ടി.കെ. വാസു എന്നിവരും പങ്കെടുത്തു.
കോടികളുടെ
കുടിശിക വൈകുന്നതു
സ്വാഭാവികമെന്ന്
കെഎസ്കെടിയു
തൃശൂർ: നെല്ലു വിറ്റയിനത്തിൽ കൃഷിക്കാർക്കു സർക്കാർ നൽകാനുള്ള കോടികൾ വൈകുന്നതു സ്വഭാവികമെന്ന വിചിത്ര വാദവുമായി കെ എസ്കെടിയു.
കർഷകനെ കൃഷി ചെയ്യാൻ നിർബന്ധിക്കുകയും വിറ്റഴിക്കാനുള്ള വഴികൾ സർക്കാർ കണ്ടെത്തുകയും ചെയ്യേണ്ടതല്ലേ എന്ന ചോദ്യത്തിന് "അതൊക്കെ കൃഷിക്കാരൻതന്നെ ചെയ്യണ’മെന്ന വിചിത്ര മറുപടിയാണു സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ നൽകിയത്.
നെല്ല് മൂല്യവർധിത വസ്തുക്കളാക്കാനുള്ള മാർഗങ്ങൾ കൃഷിക്കാരൻ തന്നെ കണ്ടെത്തി വിപണനം നടത്തണമെന്നും കെ എസ്കെടിയു ഭാരവാഹികൾ പറഞ്ഞു.
കൃഷിയിറക്കുമെന്ന് കെഎസ്കെടിയു
12:48 AM Feb 02, 2023 | Deepika.com