കൂടൽ: മഴയിൽ കൂടലിലെ വ്യാപാരസ്ഥപനങ്ങളിലും ഇതര സ്ഥാപനങ്ങളിലും ഓഫീസുകളിലും വെള്ളം കയറുന്നത് പതിവായി. തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ചെയ്ത കനത്ത മഴയിലാണ് റോഡിന്റെ താഴ്ന്ന ഭാഗത്തേ കെട്ടിടങ്ങൾക്കുള്ളിൽ വെള്ളം നിറഞ്ഞത്.
പിഎം റോഡിൽ പല ഭാഗങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് നിർമാണം നടക്കുന്നതെന്ന് ആരോപണമുണ്ട്. മഴയിൽ റോഡിൽ കെട്ടിക്കിടന്ന വെള്ളം കെട്ടിടങ്ങൾക്കുള്ളിലേക്ക് കയറുകയായിരുന്നു. കൂടൽ ടൗണിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിനാൻസ് ശാഖയ്ക്കുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കടക്കം തകരാറുണ്ടായി. കഴിഞ്ഞ രണ്ടുദിവസങ്ങളിലും വൈകുന്നേരം മഴ തുടർന്നതോടെ സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചു കയറി. വ്യാപാരസ്ഥാപനങ്ങൾക്കു നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
കൂടൽ ജംഗ്ഷൻ ഭാഗത്ത് റോഡ് ഉയർത്തുകയും, ഓടയുടെയും കലുങ്കുകളുടെയും നിർമാണം പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്തതാണ് നാശനഷ്ടങ്ങൾക്കു കാരണമായത്. പലയിടങ്ങളിലും ആവശ്യമായ വീതി പോലും എടുക്കാതെയാണ് നിർമാണം.
കോന്നി - പുനലൂർ റീച്ചിൽ നിർമാണം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും കോന്നിയിലെ മാരൂർപ്പാലം വകയാർ പാലം, മുറിഞ്ഞകൽ എന്നിവിടങ്ങളിലെ നിർമാണം ഒരു വർഷത്തിലധികമായി ഇഴയുകയാണ്. ചില ഭാഗങ്ങളിൽ ടാറിംഗ് നടത്തിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിലാണ്. സാങ്കേതിക മികവ് മിക്കയിടങ്ങളിലും കാണാനില്ല. മഴ ഇല്ലാത്തപ്പോൾ പൊടിശല്യവും മൂടിയില്ലാത്ത ഓടകളുമെല്ലാം യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്.
കോന്നി മുതൽ പുനലൂർവരെ 29 കിലോമീറ്ററിലാണ് പൊൻകുന്നം - പുനലൂർ ഭാഗത്തെ മൂന്നാം റീച്ചായി കരാർ ചെയ്തിരുന്നത്.
പിഎം റോഡിൽ കൂടലിൽ ഓഫീസുകളും സ്ഥാപനങ്ങളും വെള്ളക്കെട്ട് ഭീഷണിയിൽ
10:16 PM Feb 01, 2023 | Deepika.com