വെള്ളിക്കുളങ്ങര: വേനൽ കടുത്തു തുടങ്ങിയതോടെ മുപ്ലിപ്പുഴ വറ്റിവരളാൻ തുടങ്ങി. കുറുമാലിപ്പുഴയുടെ പ്രധാന പോഷക പുഴയാണു കോടശേരി പഞ്ചായത്തിലെ മുള്ളപ്പന വനമേഖലയിൽ നിന്നുത്ഭവിക്കുന്ന മുപ്ലി.
കിഴക്കൻ വനമേഖലയിലെ വന്യമൃഗങ്ങൾക്കും കാരിക്കടവ്, ചൊക്കന, കുണ്ടായി, കാരികുളം പ്രദേശങ്ങളിലെ ആദിവാസികളും തോട്ടം തൊഴിലാളികളുമായ നൂറുകണക്കിനാളുകൾക്കും ദാഹജലം നൽകുന്നത് മുപ്ലിപ്പുഴയാണ്.
ചിമ്മിനി അണക്കെട്ടിനു രൂപം നൽകുന്പോൾ ചിമ്മിനിയിലെന്നപോലെ കാരിക്കടവിലും അണക്കെട്ടു നിർമിക്കാൻ ആലോചിച്ചിരുന്നു. ചിമ്മിനി -മുപ്ലി പ്രോജക്ട് എന്ന പേരിലാണ് അന്ന് അണക്കെട്ട് നിർമാണത്തിനു പദ്ധതി തയാറാക്കിയത്.
എന്നാൽ, ചില കാരണങ്ങളാൽ മുപ്ലി ഉപേക്ഷിച്ച് ചിമ്മിനിയിൽ മാത്രമായി അണക്കെട്ട് നിർമിക്കുകയായിരുന്നു.
മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന മുപ്ലിപ്പുഴ വേനൽ ശക്തമാകാൻ തുടങ്ങിയാൽ വറ്റിവരളും .
പുഴയിൽ അങ്ങിങ്ങായി നിർമിക്കുന്ന മണ്ചിറകളിൽ വെള്ളം തടഞ്ഞുനിർത്തിയാണു തോട്ടം മേഖലയിലെ ജനങ്ങൾ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ഉപയോഗിക്കുന്നത്.
പുഴ വറ്റാൻ തുടങ്ങിയതോടെ ചൊക്കന, കുണ്ടായി, മുപ്ലി പ്രദേശങ്ങളിൽ ചിറ നിർമാണം ആരംഭിച്ചിട്ടുണ്ട്. പുഴയോരത്തെ വനമേഖലയിലും റബർ തോട്ടങ്ങളിലുമായി തന്പടിച്ചിട്ടുള്ള കാട്ടാനകളും പുഴ വറ്റാൻ തുടങ്ങിയതോടെ ദാഹജലംതേടി അലയുകയാണ്.
വേനൽ കടുത്തു; മുപ്ലിപ്പുഴ വറ്റുന്നു
12:37 AM Feb 01, 2023 | Deepika.com