പത്തനംതിട്ട: ഹോട്ടലുകളിലും ഇതര ഭക്ഷണശാലകളിലും ജോലിയെടുക്കുന്ന മുഴുവൻ ആളുകൾക്കും ആരോഗ്യ കാർഡ് നിർബന്ധമാണെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടും പകുതിപ്പേരും ഇപ്പോഴും ഇതറിഞ്ഞ മട്ടിൽ അല്ല. ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും സമീപകാലത്തു നടന്ന പരിശോധനകളിൽ മാത്രമാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പുകളെത്തിയത്. ഇന്നു മുതലാണ് കാർഡ് നിർബന്ധമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നത്. തീയതി രണ്ടാഴ്ചത്തേക്കു നീട്ടി നൽകിയിട്ടുണ്ട്. അന്പതു ശതമാനം ആളുകൾ പോലും കാർഡുകൾ വാങ്ങിയിട്ടില്ലെന്നാണ് സൂചന. നഗരങ്ങളിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ജീവനക്കാർക്ക് ഉടമകൾ ആരോഗ്യകാർഡ് നിർബന്ധപൂർവം വാങ്ങി നൽകിയിട്ടുണ്ട്.
രക്ഷപ്പെട്ട് തട്ടുകടകൾ
അംഗീകൃത സർക്കാർ, സ്വകാര്യ ഡോക്ടർ പരിശോധന നടത്തിയാണ് കാർഡ് നൽകുന്നത്. എന്നാൽ, തട്ടുകടകൾ, ഗ്രാമീണ മേഖലകളിലെ ഭക്ഷണശാലകൾ എന്നിവിടങ്ങളിലൊന്നും ആരോഗ്യകാർഡ് ആയിട്ടില്ല. പാചകം മുതൽ ഭക്ഷണവിതരണം വരെയുള്ള ജോലികൾ ചെയ്യുന്നവർക്കാണ് കാർഡ് നൽകുന്നത്. സ്ഥിരമായി ജോലി ചെയ്യുന്നവർക്കാണ് നേരത്തെ കാർഡ് നിർബന്ധമാക്കിയിരുന്നത്.
ശരീര പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക് രോഗങ്ങളുടെ പരിശോധന, വാക്സിനുകൾ എടുത്തിട്ടുണ്ടോ എന്നു തുടങ്ങിയ പരിശോധനകൾ നടത്തിയാണ് കാർഡ് നൽകുന്നത്.
തീയതി പതിക്കൽ
ഭക്ഷണ പായ്ക്കറ്റുകളിൽ നിർമാണ സമയവും കാലാവധിയുമൊക്കെ പതിച്ചിരിക്കണമെന്ന നിർദേശം തങ്ങൾക്ക് അധിക ബാധ്യതയായി മാറുകയാണെന്നു ഹോട്ടൽ ഉടമകൾ. ഇതിനായി പ്രത്യേകം ജീവനക്കാരെ നിയമിക്കേണ്ടിവരും. ഓരോ പാഴ്സലിനും ഉപയോഗക്രമം വ്യത്യസ്തമായതിനാൽ എല്ലാറ്റിലും വ്യത്യസ്ത ലേബലുകൾ നൽകേണ്ടിവരും.
പൊതിച്ചോറ് അടക്കമുള്ളവ വിതരണം ചെയ്യുന്നവർക്കു ലേബലുകൾ പതിക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. ലേബലുകൾ ഇന്നു മുതൽതന്നെ ഉണ്ടാകണമെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, സാവകാശം വേണമെന്ന ആവശ്യമാണ് ഹോട്ടൽ ഉടമകൾക്കുള്ളത്.
തട്ടുകടകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിലും വൻതോതിൽ പായ്ക്കറ്റ് ഭക്ഷണം പോകുന്നുണ്ട്. എന്നാൽ, ലൈസൻസു പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽനിന്നു വാങ്ങുന്ന പായ്ക്കറ്റുകളിലെ ലേബലുകളെ സംബന്ധിച്ചും അനിശ്ചിതത്വമുണ്ട്.
എണ്ണത്തിൽ കൃത്യതയില്ല
ഭക്ഷണശാലകൾ, ഹോട്ടലുകൾ എന്നിവയുടെ എണ്ണത്തിൽ ഒരു വകുപ്പിനും കൃത്യതയില്ല. തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകുമെങ്കിലും ഇതര വകുപ്പുകൾ ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്താറില്ല. ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാന വ്യാപകമായി കഴിഞ്ഞയിടെ നടത്തിയ പരിശോധനയിൽ ജില്ലയിൽ 19 ഹോട്ടലുകളാണ് സുരക്ഷിത ഭക്ഷണം നൽകുന്നവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത്. മികവിന്റെ മുദ്ര (ഹൈജീൻ സ്റ്റാർ) നേടിയ ഹോട്ടലുകളുടെ കണക്കാണിത്.
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ എല്ലാ നിബന്ധനകളും പാലിച്ചു പ്രവർത്തിക്കുന്നവയെന്നു കണ്ടെത്തിയ സ്ഥാപനങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷ വകുപ്പിൽ അപേക്ഷ നൽകിയാണ് ഇത്തരം സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധന നടത്തുന്നത്.
ആരോഗ്യ കാർഡ്; പലരും ഇനിയും അനങ്ങിയിട്ടില്ല
10:20 PM Jan 31, 2023 | Deepika.com