പെരുമ്പെട്ടി: വില്ലേജ് ഓഫീസിനു മുന്പിൽ കഞ്ഞിവച്ച് പൊന്തൻപുഴ സമര സമിതിയുടെ പ്രതിഷേധം. ഹൈക്കോടതി വിധിയുടെ മറവിൽ പെരുമ്പെട്ടിയിലെ ഭൂമി, വനത്തിന്റെ വ്യാജരേഖ നിർമിച്ച കേസിൽ പ്രതിയായ സ്വകാര്യ വ്യക്തിക്ക് സർവേ ചെയ്തു നൽകാനുള്ള നീക്കത്തിനെതിരേയാണ് സമരസമിതി പ്രതിഷേധിച്ചത്.
പെരുമ്പെട്ടി വില്ലേജിൽ 432.5 ഏക്കർ ഭൂമി തനിക്കുണ്ടെന്നും അത് സർവേ ചെയ്തു കിട്ടണമെന്നും ആവശ്യപ്പെട്ട് മാതാവിനെ വാദിയാക്കി മാവേലിക്കര സ്വദേശി ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയത്.
വനത്തിന്റെ അതിർത്തി സർവേ ചെയ്തു കണ്ടെത്താനും പരാതിക്കാരി തന്റേതെന്ന് അവകാശപ്പെടുന്ന ഭൂമി വനാതിർത്തിക്ക് ഉള്ളിലോ പുറത്തോ എന്ന് നിർണയിക്കാനും കോടതി നൽകിയ ഉത്തരവിന്റെ മറവിൽ സ്വകാര്യവ്യക്തിയ്ക്ക് വനഭൂമി അളന്നു തിരിച്ചു നൽകാനാണ് നീക്കമെന്നും സമരസമിതി ആരോപിച്ചു.
വനത്തിന്റെ കൃത്യമായ അതിർത്തി അളന്നുതിരിക്കേണ്ടത് ആവശ്യമാണ്. പതിറ്റാണ്ടുകളായി പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന കർഷകരുടെ ആവശ്യങ്ങൾക്കു വിലങ്ങായി നിൽക്കുന്ന വനം, റവന്യുവകുപ്പുകൾ സ്വകാര്യവ്യക്തിയെ സഹായിക്കാൻ നടത്തുന്ന നീക്കത്തിൽ ദുരൂഹതയുണ്ടെന്നും സമരസമിതി കുറ്റപ്പെടുത്തി.
പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എസ്. ബാബുജി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജയിംസ് കണ്ണിമല അധ്യക്ഷത വഹിച്ചു.
കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവർത്തകൻ ടി. എം. സത്യൻ, എസ്. രാധാമണി, ജോർജുകുട്ടി മണിയൻകുളം, പഞ്ചായത്തംഗം സന്തോഷ് പെരുമ്പെട്ടി എന്നിവർ പ്രസംഗിച്ചു.
വനഭൂമിയിൽ അളന്നു തിരിക്കാൻ നീക്കം; വില്ലേജ് ഓഫീസിനുമുന്നിൽ കർഷക പ്രതിഷേധം
10:20 PM Jan 31, 2023 | Deepika.com